മാര്‍ച്ചിനകം എന്‍.പി.ആര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ വന്നു സമരം ചെയ്യും; കണ്ണന്‍ ഗോപിനാഥന്‍

എന്‍.പി.ആര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഐ.എ.എസ് ഉദ്യോഗം രാജിവെച്ച കണ്ണന്‍ ഗോപിനാഥന്‍. മാര്‍ച്ച് മാസത്തിനകം എന്‍.പി.ആര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ വന്ന് സമരം ചെയ്യുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘പ്രധാനമന്ത്രി നരേന്ദ്രമോദീ’ എന്ന് അഭിസംബോധന ചെയ്താണ് ട്വീറ്റ്.

നരേന്ദ്ര മോദീ, എന്‍.പി.ആര്‍ സംബന്ധിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ അങ്ങേക്ക് മാര്‍ച്ച് വരെ സമയം തരും. അല്ലാത്ത പക്ഷം, ഞങ്ങള്‍, എല്ലാ സംസ്ഥാനക്കാരും ഒരുമിച്ചുചേര്‍ന്ന് ഡല്‍ഹിയില്‍ വരും. എന്നിട്ട് പിന്‍വലിക്കുംവരെ പോരാട്ടം തുടരും. ഞങ്ങള്‍ക്ക് അതല്ലാതെ വേറെ നിവൃത്തിയില്ല- കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

എന്‍.ആര്‍.സിയുടെ നടപടിക്രമങ്ങള്‍ എന്തെന്ന് തീരുമാനമാവാതെ എന്‍.പി.ആര്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യമെന്തെന്നും അദ്ദേഹം ചോദിച്ചു.

എന്‍.ആര്‍.സിയുടെ ആദ്യ ഘട്ടമായിരിക്കും എന്‍.പി.ആര്‍ എന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതുമുന്‍നിര്‍ത്തിയാണ് കണ്ണന്‍ ഗോപിനാഥന്റെ ചോദ്യം. എന്‍.ആര്‍.സി തന്നെ തീരുമാനമാവാത്ത സ്ഥിതിക്ക് അതിന്റെ ആദ്യഘട്ടം എന്നു പറഞ്ഞ എന്‍.പി.ആര്‍ ആരംഭിക്കുന്നതെങ്ങനെയാണ് എന്നാണദ്ദേഹം ട്വീറ്റ് ചെയ്തത്.