ഭോപ്പാല്‍: മധ്യപ്രദേശില്‍ 15 മാസം ദൈര്‍ഘ്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു. നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി കമല്‍നാഥ് ഒരു മണിക്ക് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുമെന്ന് വ്യക്തമായതോടെയാണിത്.
ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കമല്‍നാഥ് രാജിക്കൊരുങ്ങുന്നത്.
സംഭവത്തിന്റെ പിന്നിലെ സത്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്നും ബംഗളൂരുവില്‍ എംഎല്‍എമാരെ ബന്ദികളാക്കുകയായിരുന്നു. സത്യം പുറത്തുവരുമെന്നും ആളുകള്‍ അവരോട് ക്ഷമിക്കില്ലെന്നും മുഖ്യമന്ത്രി കമല്‍നാഥ് പ്രതികരിച്ചു.
ഭോപ്പാലില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍ നാഥ്.
എന്താണ് ഞാന്‍ ചെയ്ത തെറ്റെന്ന് കമല്‍ നാഥ് ചോദിച്ചു. തന്റെ സര്‍ക്കാരിനെതിരെ ബിജെപി ഗൂഢാലോചന നടത്തിയതായി കമല്‍നാഥ് കുറ്റപ്പെടുത്തി. ന്നാം ദിവസം മുതല്‍ തന്റെ സര്‍ക്കാരിനെതിരായ ഗൂഢാലോചനയിലെ ബിജെപിയുടെ കൈ വ്യക്തമാണ്. ഇതിനിടെ എന്റെ സര്‍ക്കാരിനു മൂന്ന് തവണ ഭൂരിപക്ഷം തെളിയിച്ചു. ഇത് ബിജെപിയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.
അതിനാല്‍, ഇപ്പോള്‍ ഒരു മഹാരാജാവും (ജ്യോതിരാദിത്യ സിന്ധ്യ) അത്യാഗ്രഹികളായ 22 എംഎല്‍എമാരും ഗൂഢാലോചനയില്‍ പങ്കാളികളായി എന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതിയിട്ടു. അത്യാഗ്രഹികളും വിമതരുമായ ഇവരോട്് മധ്യപ്രദേശിലെ ജനങ്ങള്‍ ക്ഷമിക്കില്ലെന്നും കമല്‍ നാഥ് പറഞ്ഞു.
”ഇത് എന്നോടുള്ള വിശ്വാസവഞ്ചനയല്ല, മറിച്ച് മധ്യപ്രദേശിലെ ജനങ്ങളെ ഒറ്റിക്കൊടുക്കുന്നതാണ്,” അദ്ദേഹം പറഞ്ഞു.
ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ സംസ്ഥാനം വീണ്ടും ബിജെപി ഭരണത്തിലേക്ക് പോകുമെന്ന് ഉറപ്പായി.