‘വാക്കുകള്‍ വളച്ചൊടിച്ചു’, എന്റെ മതേതരത്വത്തിന് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട; കെ മുരളീധരന്‍

കോഴിക്കോട്: തന്റെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചുകയായിരുന്നെന്ന് കെ മുരളീധരന്‍ എം.പി. എന്റെ വാക്കുകള്‍ വ്യക്തമാണ്. രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ബാബറി മസ്ജിദ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ക്ഷേത്രം പണിയാനാണ് തീരുമാനിച്ചത്. ക്ഷേത്രം പണിയുന്നതിന് ആരും എതിരല്ല. പള്ളി പൊളിച്ച് അമ്പലം പണിയണം എന്ന് പറഞ്ഞതിനോടാണ് വിയോജിപ്പ്. അതിനോട് ഒരുകാലത്തും കോണ്‍ഗ്രസിന് യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പ്

എന്റെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. ഇന്നത്തെ കാലത്ത് ഇതൊന്നും വിലപ്പോകില്ല. എന്റെ വാക്കുകള്‍ വ്യക്തമാണ്. രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ബാബറി മസ്ജിദ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ക്ഷേത്രം പണിയാനാണ് തീരുമാനിച്ചത്.

ക്ഷേത്രം പണിയുന്നതിന് ആരും എതിരല്ല. പള്ളി പൊളിച്ച് അമ്പലം പണിയണം എന്ന് പറഞ്ഞതിനോടാണ് വിയോജിപ്പ്. അതിനോട് ഒരുകാലത്തും കോണ്‍ഗ്രസിന് യോജിക്കാനാവില്ല. സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചു ചേര്‍ന്നാണ് അന്ന് രാജീവ് ഗാന്ധി സര്‍ക്കാരിനെ താഴെയിറക്കിയത്. പകരം വന്ന ഗവണ്‍മെന്റ് ശക്തമായ നിലപാട് എടുത്തില്ല.

ഏതെങ്കിലും ഒരു മതവിഭാഗത്തെ മുറിവേല്‍പ്പിച്ചു കൊണ്ടാകരുത് ക്ഷേത്രങ്ങളും പള്ളികളും നിര്‍മിക്കേണ്ടത്. എല്ലാ വിശ്വാസികളുടെയും വിശ്വാസങ്ങള്‍ സംരക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസ് നയം. മുസ്ലിം മതവിഭാഗത്തിനു അഞ്ചേക്കര്‍ ഭൂമി കൊടുക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. അത് അനുയോജ്യമായ സ്ഥലത്താണ് നല്‍കേണ്ടത്. അല്ലാതെ പുറമ്പോക്കില്‍ അല്ല. കാലാകാലങ്ങളില്‍ അധികാരത്തിനായി ബി.ജെ.പിയുമായി കൂട്ടുകൂടിയ സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് കോണ്‍ഗ്രസ്സിനു ആവശ്യമില്ല.

SHARE