ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ജസ്റ്റിസ് എസ് മുരളീധറിന് ഇന്നലെ അര്‍ദ്ധരാത്രിയില്‍ തന്നെ സ്ഥലംമാറ്റം നല്‍കിയിരുന്നു. തിരക്കുപിടിച്ച സ്ഥലം മാറ്റത്തിന് പിറകില്‍ രാഷ്ട്രീയ ഇടപെടലുകളാണെന്ന് ഇതിനോടകം ചര്‍ച്ചയും ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് മുരളീധറിന്റെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട മറ്റു നിലപാടുകളും വിധികളും ചര്‍ച്ചയാവുന്നത്.
ജസ്റ്റിസ് മുരളീധറുടെ ശ്രദ്ധേയമായ പല വിധികളും വലിയ വാര്‍ത്തകളായിരുന്നു.2009ലെ നാസ് ഫൗണ്ടേഷന് കേസ് പരിഗണിച്ച് സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് ആദ്യമായി ഉത്തരവിട്ടത് ജസ്റ്റിസ് മുരളീധര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ബെഞ്ചായിരുന്നു. 2018-ലായിരുന്നു ജസ്റ്റിസ് മുരളീധറുടെ പല വലിയ ഉത്തരവുകളും പുറത്തു വന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലായിരുന്ന ആക്ടിവിസ്റ്റുകളായ ഗൗതം നവ്ലഖ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചതായിരുന്നു അതിലൊന്ന്. 1986ലെ ഹാഷിംപുര കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി അംഗങ്ങള്‍ കുറ്റക്കാരായി കണ്ട് വിധി പ്രസ്താവിച്ചതും ഇദ്ദേഹമായിരുന്നു.
1984 ലെ സിഖ് കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്നും ഇതേ വര്‍ഷം ജസ്റ്റിസ് മുരളീധര്‍ വിധി പുറപ്പെടുവിച്ചു. 2019 ഏപ്രിലില്‍ ഡല്‍ഹി സ്കൂളുകളിലെ ഫീസ് കുത്തനെ ഉയര്‍ത്തിയതിനെതിരെ ലഭിച്ച പരാതികളില്‍ ജസ്റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു വിദ്യാഭ്യാസ ഡയറക്ടറേറ്റിന് സ്വകാര്യ സ്കൂളുകളുടെ അക്കൗണ്ട് വിവരങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ അധികാരമില്ലെന്ന വിധി പുറപ്പെടുവിച്ചത്. ഡല്‍ഹിയിലെ സ്കൂളുകളുടെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതരെ ഡല്‍ഹി സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.
സുപ്രീം കോടതിയുമായ ബന്ധപ്പെട്ട കേസുകളിലും ജസ്റ്റിസ് മുരളീധര്‍ ശ്രദ്ധേയമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എത്ര സുപ്രീം കോടതി ജഡ്ജിമാര്‍ അവരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ചോദിച്ച വിവരാവകാശ അപേക്ഷകന്റെ ഹര്‍ജിയില്‍ അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു. തുടര്‍ന്ന് 2010 ജനുവരി 10ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെനന് ഡല്‍ഹി ഹൈക്കോടതി വിധിയ്ക്കുകയായിരുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ജഡ്ജിയുടെ അവകാശമല്ലെന്നും അവരുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം.
പൊതുജനങ്ങള്‍ക്ക് അനൂകൂലമായ വിധികളാണ് ജസ്റ്റിസ് മുരളീധറെ പ്രശസ്തനാക്കിയത്. ബിജെപി നേതാവ് സുബ്രമണ്യം സ്വാമി നല്കിയ ഒരു പൊതുതാത്പര്യ ഹര്‍ജി പൊതുതാത്പര്യമല്ല, രാഷ്ട്രീയ താത്പര്യമാണെന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. ഇതിനിടയില്‍ ആര്‍എസ്എസ് നേതാവായ എസ് ഗുരുമൂര്‍ത്തി ഒടു ട്വീറ്റില്‍ ജസ്റ്റിസ് മുരളീധറുടെ വ്യക്തിജീവിതം വലിച്ചിട്ടത് വലിയ വിവാദമായി. ഇതിനെതിരെ നിയമനടപടിയുണ്ടായി. തുടര്‍ന്ന് ആര്‍എസ്എസ് നേതാവിന് നിര്‍വ്യാജം മാപ്പുപറയേണ്ടതായി വന്നു. ജസ്റ്റിസ് മുരളീധറെ സ്ഥലംമാറ്റാനായി മുന്‍പും ശ്രമങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
തനിക്ക് അനുകൂലമായി നിലപാടെടുക്കുന്നവര്‍ക്കെതിരെ പോലും പക്ഷപാതമില്ലാതെ ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു ജസ്റ്റിസ് മുരളീധര്‍. തന്നെ മൈ ലോഡ് എന്നു കോടതിമുറിയില്‍ അഭിഭാഷകര്‍ വിളിക്കേണ്ടതില്ലെന്ന് രജിസ്ട്രിയെ ഒരിക്കല്‍ അറിയിച്ച ജസ്റ്റിസ് മുരളീധര്‍ തന്റെ കസേര വലിച്ചിടാന്‍ സഹായിയുടെ ആവശ്യമില്ലെന്നും പ്രഖ്യാപിച്ചിരുന്നുവെന്നാണ് മുതിര്‍ന്ന അഭിഭാഷകരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹി കലാപത്തിനു മുന്‍പേ കപില്‍ മിശ്ര അടക്കമുള്ള ബിജെപി നേതാക്കള്‍ നടത്തിയ വിവാദപ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസിനെ വിമര്‍ശിച്ച ജസ്റ്റിസ് മുരളീധറുടെ നടപടി വലിയ വാര്‍ത്തയാകുകയായിരുന്നു. കലാപവുമായി ബന്ധപ്പെട്ട വിവാദപ്രസ്താവനകള്‍ നടത്തിയ ഒരാള്‍ക്കെതിരെയും കേസെടുത്തില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. ബിജെപി നേതാക്കളുടെ പേരെടുത്തു പറയുകയും വിവാദ വീഡിയോകള്‍ കാണിക്കുകയും ചെയ്ത ശേഷം വിഷയത്തില്‍ അതിവേഗം നടപടിയെടുക്കാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.