ഭോപ്പാല്‍: അഡീഷണല്‍ ജില്ലാ ജഡ്ജിയെയും മകനെയും വിഷംകൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല്‍പ്പത്തഞ്ചുകാരിയും മന്ത്രവാദിയും അടക്കം ആറുപേര്‍ അറസ്റ്റിലായി. മദ്ധ്യപ്രദേശിലെ ബീട്ടുല്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മഹേന്ദ്ര ത്രിപാഠി, മുപ്പത്തിമൂന്നുകാരനായ മകന് എന്നിവരാണ് കൊടുംക്രൂരതയ്ക്കിരയായത്. ത്രിപാഠിക്ക് ചപ്പാത്തിയുണ്ടാക്കാനായി വിഷം കലര്‍ന്ന ഗോതമ്പുമാവ് നല്കിയ സന്ധ്യാസിംഗും കൂട്ടാളികളുമാണ് പിടിയിലായത്. വ്യക്തിവിരോധമാണ് കൊലയ്ക്കുപിന്നിലെന്നാണ് പൊലീസ് നല്കുന്ന സൂചന. ജഡ്ജിയുടെ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കാനായിരുന്നു സന്ധ്യയുടെയും കൂട്ടാളികളുടെയും പദ്ധതി.
ജഡ്ജിയും സന്ധ്യാസിംഗും നേരത്തേ പരിചയക്കാരായിരുന്നു. ജഡ്ജിയുടെ കുടുംബം ജഡ്ജിക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെ കഴിഞ്ഞ നാലു മാസമായി സന്ധ്യക്ക് ഇദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ നിരാശയായി വധിക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു സന്ധ്യ.
കഴിഞ്ഞമാസം ഇരുപതിനായിരുന്നു ത്രിപാഠി സന്ധ്യാസിംഗിന്റെ പക്കല്‍ നിന്ന് ഗോതമ്പുമാവ് വാങ്ങിയത്. അന്നുതന്നെ അദ്ദേഹത്തിന്റെ ഭാര്യ ഇതുപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കി. ത്രിപാഠിയും രണ്ടുമക്കളും ചപ്പാത്തി കഴിച്ചു. ഭാര്യ കഴിച്ചില്ല. പാതിരാത്രിയാതോടെ മൂവരും ഛര്‍ദ്ദിച്ചുതുടങ്ങി. പിറ്റേന്നും ഛര്‍ദ്ദിലും വയറിളക്കവും തുടര്‍ന്നു. നില കൂടുതല്‍ വഷളായതോട ഇരുപത്തിമൂന്നാം തീയതി മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത്തഞ്ചിന് മൂത്തമകന് മരിച്ചു. പിറ്റേന്ന് ത്രിപാഠിയും മരിച്ചു. എന്നാല്‍ ഇളയമകന് രക്ഷപ്പെട്ടു. സംശയം തോന്നി നടത്തിയ പരിശോധനയില്‍ ഗോതമ്പുമാവില്‍ വിഷാംശമുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ധ്യാസിംഗും കൂട്ടാളികളും പിടിയിലായത്.
ത്രിപാഠിയോടും കുടുംബത്തോടുമുളള ശത്രുതമൂലമാണ് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടത്. കൂട്ടാളികള്‍ ഇതിനുവേണ്ട സഹായം ചെയ്യുകയായിരുന്നു. ശ്രമം പൂര്‍ണമായി വിജയിക്കുന്നതിന് വിഷം കലര്‍ത്തിയ ഗോതമ്പുമാവ് ത്രിപാഠിയുടെ കുടുംബത്തിന് നല്‍കുംമുമ്പ് മന്ത്രവാദിയെക്കൊണ്ട് സ്പെഷ്യല്‍ പൂജയും നടത്തിയിരുന്നു. പിടിയിലായവരില്‍ മന്ത്രവാദിയും ഉള്‍പ്പെടും.