ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാമ്പസിനകത്ത് മുഖംമൂടി അണിഞ്ഞ എബിവിപി ഭീകരര്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തിയ സംഭവത്തെ തുടര്‍ന്ന് വൈസ് ചാന്‍സിലറെ നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തി വീശി. സമാധാനപരമായി സമരം ചെയ്യാന്‍ വന്നവര്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജിലേക്ക് നടന്നത്.
നേരത്തെ ജെഎന്‍യു വിദ്യാര്‍ഥികള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുമായി മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. വൈസ് ചാന്‍സിലറെ മാറ്റുന്നതുവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.
അതിസുരക്ഷ മേഖലയിലേക്കുള്ള വിദ്യാര്‍ഥികളുടെ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇടറോഡുകളിലൂടെ രാഷ്ട്രപതി ഭവനിലെത്താനുള്ള വിദ്യാർഥികളുടെ ശ്രമവും തടഞ്ഞു. പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി. ലാത്തി ഉപയോഗിച്ചുള്ള പൊലീസ് അതിക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പൊലീസ് ബൂട്ട് കൊണ്ട് ചവിട്ടുന്നതിന്റെയും ലാത്തികൊണ്ട് കുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. പോലീസ് ലാത്തിവീശിയതോടെ വിദ്യാർഥികൾ ചിതറിയോടി. മലയാളികൾ ഉൾപ്പെടെ നിരവധിവിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മാണ്ഡി ഹൗസിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. മാർച്ചിൽ വിദ്യാർഥികളും അധ്യാപകരും പൊതുജനങ്ങളും പങ്കെടുത്തു.