രാജ്യത്ത് ഒറ്റദിവസം അരലക്ഷത്തോളം പേര്‍ക്ക് കോവിഡ്; ആയിരം കടന്ന് മരണസംഖ്യ

ന്യൂഡല്‍ഹി: ആശങ്കയായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണവും മരണവും ദിനംപ്രതി കൂടുന്നു. ആകെ കൊവിഡ് കേസുകള്‍ 12 ലക്ഷം പിന്നിട്ടു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന് കൊവിഡ് കേസുകളും മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 45,720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1129 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 12 ലക്ഷം കടന്ന് 12,38,635 ആയി. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണ്. ആകെ കോവിഡ് മരണങ്ങള്‍ 29,861 ഉം ആയി.

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതോടെ ഉറവിടങ്ങള്‍ വ്യക്തമല്ലാത്ത കേസുകള്‍ ഉയരുകയാണ്. രാജ്യത്ത് രോഗവ്യാപനത്തിന്റെ ആശങ്ക സൃഷ്ടിക്കുക സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടലിലേയ്ക്ക് നീങ്ങുകയാണ് വിവിധ സംസ്ഥാനങ്ങള്‍.

4.26 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 7.82 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. ഒറ്റദിവസത്തിനിടെ 1129 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കോവിഡ് കണക്കില്‍ ഇന്ത്യക്ക് മുന്നിലുള്ള യുഎസിലേയും ബ്രസീലിലേയും അതേ നിരക്കിലാണ് രാജ്യത്തെ ദിനംപ്രതിയുള്ള കോവിഡ് മരണങ്ങളെന്നതും ആശങ്കാജനകമാണ്.

മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.37 ലക്ഷമായി. 12,556 പേര്‍ മരിക്കുകയും ചെയ്തു. 1.26 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയില്‍ മരണം 3719 ആയി. 51,399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 2224 പേരും മരിച്ചു.

1.86 ലക്ഷം പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതുവരെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 3144 പേര്‍ തമിഴ്നാട്ടില്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 1263 ഉം പശ്ചിമബംഗാളില്‍ 1221 ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 75,833 കോവിഡ് ബാധിതരുള്ള കര്‍ണാടകയില്‍ 1519 പേരാണ് മരിച്ചത്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ പരിശോധനകളുടെ എണ്ണവും കൂട്ടി. 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1,50,75,369 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇന്നലെ മാത്രം 3,50,823 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് കണക്കുകള്‍ പുറത്തുവിട്ടത്.