അതിര്‍ത്തിയിലെ സംഘര്‍ഷം; പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്


ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, മമത ബാനര്‍ജി, ശരദ് പവാര്‍, നിതീഷ് കുമാര്‍, സീതാറാം യെച്ചൂരി, എംകെ സ്റ്റാലിന്‍, ജഗന്‍മോഹന്‍ റെഡ്ഡി, ഡി.രാജ തുടങ്ങിയവര്‍ പങ്കെടുക്കും. തിങ്കളാഴ്ചത്തെ സംഘര്‍ഷത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിശദീകരിക്കും. പ്രശ്‌നപരിഹാരത്തിന് നടക്കുന്ന ചര്‍ച്ചകളും വിശദീകരിക്കും. നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും ചര്‍ച്ച തുടരും.

അതേ സമയം ഇന്ത്യ-ചൈന സേനാതല ചര്‍ച്ച ഇന്ന് വീണ്ടും നടക്കും. ഇന്നലത്തെ ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നതിനെത്തുടര്‍ന്നാണ് ഇന്ന് മേജര്‍ ജനറല്‍മാര്‍ വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. അതിനിടെ
പത്ത് ഇന്ത്യന്‍ സൈനികരെ ചൈന തടഞ്ഞ് വച്ചിരുന്നതായും സമ്മര്‍ദ്ദഫലമായി വിട്ടയച്ചെന്നും ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ വാര്‍ത്ത സൈന്യം സ്ഥിരീകരിച്ചിട്ടില്ല. അതോടൊപ്പം ചൈന അതിര്‍ത്തിയില്‍ ബുള്‍ഡോസറുകള്‍ എത്തിച്ച് നിര്‍മ്മാണപ്രവര്‍ത്തനം തുടരുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.