ആരോഗ്യമന്ത്രിയില്‍ നിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ലെന്ന് ഐ.എം.എ

തിരുവനന്തപുരം: ആയുര്‍വേദ ഹോമിയോ ‘മരുന്നുകള്‍’ കഴിച്ച് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുവാനുള്ള ആരോഗ്യമന്ത്രിയുടെ ആഹ്വാനം ആധുനിക വൈദ്യശാസ്ത്രത്തിന്റെ കൊറോണ പ്രതിരോധ യത്‌നത്തിന്റെ നട്ടെല്ല് ഒടിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളാ ഘടകം. കമ്മ്യൂണിറ്റി സ്‌പ്രെഡ് എന്ന മാരകമായ മൂന്നാം ഘട്ടം തരണം ചെയ്യാനുള്ള തീവ്രയത്‌നത്തില്‍ വ്യാപൃതരായ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്നും ഐഎംഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആരോഗ്യമന്ത്രിയില്‍ നിന്നും ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല. ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പറയുമ്പോള്‍ അത്തരം കേട്ടുകേള്‍വികളുടെ ആകര്‍ഷണ വലയത്തില്‍ ഉള്ള ഒരു വിഭാഗം കൊറോണ പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ വഴിമാറിപ്പോകും എന്നത് ആശങ്കയോടെ മാത്രമേ നോക്കി കാണാന്‍ ആകൂ.

സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വികസിപ്പിച്ചെടുക്കുന്ന മരുന്നുകള്‍ മാത്രമേ പ്രതിരോധത്തിനായാലും ചികിത്സക്കായാലും ഉപയോഗിക്കാവൂ എന്ന് നിയമം അനുശാസിക്കുന്നുണ്ട്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ മാത്രം പിന്തുടരാന്‍ രോഗമുള്ളവരും ഇല്ലാത്തവരും ഒരുപോലെ തയ്യാറാകണമെന്നും അല്ലെങ്കില്‍ കൊറോണ എന്ന വിപത്ത് നമ്മെ വിഴുങ്ങും എന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളാ ഘടകം മുന്നറിയിപ്പ് നല്‍കുന്നു. ഒത്തൊരുമയോടെ, സുചിന്തിതമായ നീക്കങ്ങളിലൂടെ, ശാസ്ത്രീയ സത്യങ്ങളുടേയും തെളിവുകളുടേയും ബലത്തില്‍ മാത്രമേ നമുക്ക് ഈ യുദ്ധത്തില്‍ വിജയമുണ്ടാകൂ എന്നും ഐഎംഎ ഓര്‍മിപ്പിക്കുന്നു.