നൌഷാദ് വൈലത്തൂര്‍
കോലാലംപൂര്‍: വിസാ കാലാവധി കഴിഞ്ഞതിനു ശേഷവും രാജ്യത്ത് തങ്ങിയെന്നാരോപിച്ച് 1300-ഓളം വിദേശ പൗരന്മാരെ മലേഷ്യന്‍ തലസ്ഥാനമായ കോലാലംപുരില്‍ അറസ്റ്റ് ചെയ്തു. ഇതില്‍ 50 ശതമാനത്തോളം പേര് ഇന്ത്യക്കാരാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് അസാധാരണമായ ഈ നീക്കമുണ്ടായത്. കോവിഡ് കാലയളവില്‍ രാജ്യത്ത് കുടുങ്ങിയവരെ പിന്നീട് വിട്ടയച്ചെങ്കിലും ബാക്കിയുള്ളവരെ ജയിലുകളിലേക്ക് നീക്കി.
കോലാലംപൂരിലെ മസ്ജിദ് ഇന്ത്യാ പരിസരത്തെ താമസകേന്ദ്രങ്ങളില്‍ ഇന്നലെ വൈകുന്നേരത്തോടെ പോലിസും ഇമിഗ്രേഷന്‍ വകുപ്പും ചേര്‍ന്ന് സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇത്രയും പേര് അറസ്റ്റിലായത്. സന്ദര്‍ശക വിസയിലെത്തി മലേഷ്യയില്‍ തൊഴിലെടുത്തു ജീവിച്ച ഇന്ത്യക്കാരാണ് അറസ്റ്റിലായവരില്‍ ബഹുഭൂരിഭാഗവുമെന്നറിയുന്നു. ഏതൊക്കെ രാജ്യക്കാരാണെന്ന ക്യത്യമായ കണക്ക് പുറത്ത് വിട്ടിട്ടില്ല.
ഈ താമസകേന്ദ്രങ്ങളെല്ലാം കോവിഡ് സ്ഥിരീകരണത്തിന്റെ പേരില്‍ പൂര്‍ണ്ണമായും ലോക്ക് ഡൗണിലായിരുന്നു.ഇന്നലെ ഈ കേന്ദ്രങ്ങളിലെ വിവിധ വകുപ്പുകളിലെ സംയുക്ത പരിശോധനയില്‍ പിടിക്കപ്പെട്ടവരെ വിസാ നിയമങ്ങള്‍ ലംഘിച്ചുവെന്ന അനധിക്യത കുടിയേറ്റ കുറ്റം ചുമത്തി പിന്നീട് ഇവരെ ജയിലുകളിലേക്ക് നീക്കി. കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം മാത്രം രാജ്യത്ത് കുടുങ്ങി പോയ ചെറിയൊരു വിഭാഗത്തെ രേഖകള്‍ പരിശോധിച്ച് വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്. സന്ദര്‍ശക വിസയില്‍ മലേഷ്യയില്‍ എത്തി തൊഴില്‍ എടുക്കുന്നവരുടെ കാര്യത്തില്‍ പരിശോധനകളും നാടുകടത്തലും ഉണ്ടാവാറുണ്ടെങ്കിലും കോവിഡ് ലോക്ക്ഡൗണിനിടെ ഇത്തരമൊരു നടപടി അസാധാരണവും ആദ്യവുമാണ്. കോവിഡ് മൂലം രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുപോവണമെന്ന് മലേഷ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് ബാക്കിയായ വിദേശികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കാനും മലേഷ്യ തയാറായിരുന്നു.
രാജ്യത്ത് ഇന്ത്യക്കാരുല്പ്പെടെയുള്ള വരെ അറസ്റ്റ് ചെയ്ത വിവരം മലേഷ്യന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സന്ദര്‍ശക വിസയിലെത്തി മതപ്രബോധനം നടത്തിയ ഏട്ട് മലേഷ്യക്കാരെ നാട്ടിലേക്കു മടങ്ങാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് സ്ഥീരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴും പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.