ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യസഭയില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. അമിത് ഷാ പൗരത്വ ബില്ല് അവതിരിപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഭരണഘടയുടെ അടിത്തറയ്ക്ക് ആഘാതമേല്‍പ്പിക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് എം.പി. ആനന്ദ് ശര്‍മ തുറന്നടിച്ചു. ജനാധിപത്യ ആശയങ്ങളെ അട്ടിമറിക്കുന്നതാണ് ബില്ലെന്നും ബിജെപി നീക്കം ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഭജനം കോണ്‍ഗ്രസിന്റെ ആശയമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ കള്ളം പറഞ്ഞെന്നും രണ്ട് രാജ്യം എന്ന സിദ്ധാന്തം മുന്നോട്ടു വെച്ചത് ആര്.എസ്.എസ് നേതാവ് വി.ഡി. സവര്‍കര്‍ ആണെന്ന് കോണ്‍ഗ്രസ് എം.പി. ആനന്ദ് ശര്‍മ തിരുത്തി.
എന്‍.ഡി.എ സര്‍ക്കാറിന് അനുസരിച്ച് ചരിത്രം മാറില്ലെന്നു കോണ്‍ഗ്രസ് വിഭജനത്തിന് കൂട്ടുനിന്നുവെന്ന് ആരോപിക്കുക വഴി കേന്ദ്ര മന്ത്രി അമിത് ഷാ സ്വാതന്ത്ര സമരസേനാനികളെ അപമാനിക്കുകയാണെന്നും ശര്‍മ കുറ്റുപ്പെടുത്തി. സര്‍ദാര്‍ പട്ടേല്‍ മോദിയെ കണ്ടിരുന്നെങ്കില്‍ അദ്ദേഹം രോഷാകുലനായേനെ, ഗാന്ധിജി സങ്കടപ്പെടും, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി വിഭജനത്തെ അനുകൂലിച്ചിട്ടില്ല. രണ്ട് രാജ്യമെന്ന വാദം മുഹമ്മദലി ജിന്നയുടേതല്ല. ദ്വിരാഷ്ട്രവാദം മുന്നോട്ടുവെച്ചത് ഹിന്ദു മഹാസഭയാണ്. 1937ൽ ഗുജറാത്തിലാണ് ഹിന്ദു മഹാസഭ ഈ വാദം അവതരിപ്പിച്ചത്. വിഭജനത്തിന് ശേഷം വന്നവരെയെല്ലാം സ്വീകരിച്ചവരാണ് നമ്മള്. അവരില്‍ നിന്ന് നമുക്ക് പ്രധാനമന്ത്രിമാരുണ്ടായിരുന്നെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി. വിഭജനത്തിൽ ബ്രിട്ടീഷുകാരുടെ പങ്ക് നിങ്ങൾ എന്തു കൊണ്ട് പറയുന്നില്ലെന്നും ആനന്ദ് ശർമ ചോദിച്ചു.
ബി.ആര് അംബേദ്കറെ അവഹേളിക്കുന്നതാണ് ബില്ലെന്നു പറഞ്ഞ ശര്‍മ, ഭരണഘടന ബി.ജെ.പിയുടെ പ്രകടനപത്രികയേക്കാള്‍ വലുതാണെന്ന് ഓര്‍മിപ്പിച്ചു. 2016-ലെ ബില്ലും 2019-ലെ ബില്ലും തമ്മില്‍ ഒട്ടേറെ വ്യത്യാസമുണ്ട്. എന്തിന് ബില്‍ ഇത്ര തിടുക്കപ്പെട്ട് നടപ്പാക്കണമെന്നും ബില്ല് പാര്‍ലമെന്റ് പരിശോധനക്കായി വിടണമെന്നും ബില്ലില്‍ സൂക്ഷമ പരിശോധന വേണമെന്നും ആനന്ദ് ശര്‍മ പറഞ്ഞു.
ലോക്സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു തുടങ്ങിയത്. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബില്‍ മുസ്ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞ അമിത് ഷാ, ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് നരേന്ദ്രമോദിയുടേതെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ എപ്പോഴും ഇന്ത്യയിലെ പൗരന്മാര് തന്നെയായിരിക്കുമെന്നും മുസ്ലിംകള് ഭയക്കേണ്ടെന്നും പറഞ്ഞു. അതേസമയം പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ട കാര്യമുണ്ടോയെന്ന് ബില്‍ അവതരിപ്പിക്കവേ അമിത് ഷാ ചോദിച്ചു. മുസ്ലിംകളെ മാത്രം ഒഴുവാക്കിയുള്ള ബില്‍ എന്ന പ്രതിപക്ഷ വിമര്‍ശനം നിലനില്‍ക്കെയാണ് രാജ്യസഭയില്‍ അമിത് ഷായുടെ തെറ്റിദ്ധരിപ്പിക്കുന്ന വാദം.
ദേശീയ പൗരത്വ ബില്‍ ഭേദഗതി ഇന്ന് രാജ്യസഭയിലെത്തുമ്പോള്‍ ഭൂരിപക്ഷമില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന് അനുകൂലമായേക്കാവുന്ന അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചെറിയ പാര്‍ട്ടികളുടെ പിന്തുണ കൂടി ബി.ജെ.പിക്കു വന്നാല്‍ ബില്ല് രാജ്യസഭയും കടന്ന് നിയമമാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടാല്‍ സംയുക്ത പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാനും കേന്ദ്ര സര്‍ക്കര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാദേശ്, പാക്കിസ്താന്, അഫ്ഗാനിസ്താന് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതവിശ്വാസികള്‍ക്ക് രേഖകള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുകയും മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുകയും ചെയ്യുന്ന ബില്ല് ലോക്സഭ കടന്നതോടെ രാജ്യസഭയും കടക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഏഴുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ലോക്സഭയില്‍ ബില്ല് പാസായത്. ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്.
അതേ സമയം ചെറു പാര്‍ട്ടികളെ ബില്ലിന് അനുകൂലമായ നിലപാട് എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന് കോണ്‍ഗ്രസ് വലിയ തോതിലുള്ള ശ്രമം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശിവസേനയുമായി കോണ്‍ഗ്രസ് നേതൃത്വം സംസാരിക്കുന്നുണ്ട്.
241 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ഇതില്‍ 121 പേരുടെ പിന്തുണ ഉറപ്പാക്കിയാല്‍ പൗരത്വ ഭേദഗതി ബില്‍ രാഷ്ട്രപതി ഭവനിലേക്ക് അയക്കാം.
എന്‍.ഡി.എക്കു മാത്രം 102 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്.
അവ തരം തിരിച്ചാല്‍:
ബി.ജെ.പി 81
ജെ.ഡി.യു06
അകാലിദള്‍03
മറ്റു ചെറുപാര്‍ട്ടികള്‍12 (ആകെ 102)
എന്നാല്‍ ബില്ലിനെ എതിര്‍ക്കുന്ന യു.പി.എക്ക് രാജ്യസഭയില്‍ ആകെയുള്ളത് 63 അംഗങ്ങള്‍.
അവ തരം തിരിച്ചാല്‍:
കോണ്‍ഗ്രസ്46
ആര്.ജെ.ഡി04
എന്‍.സി.പി04
ഡി.എം.കെ05
ജെ.ഡി.എസ്01
മറ്റുള്ളവര്‍03 (ആകെ 63)
ഇനി ഇത് രണ്ടിലും പെടാത്ത ബില്ലിനെ എതിര്‍ക്കുന്ന മറ്റുള്ളവര്‍:
തൃണമൂല്‍13
എസ്.പി09
ഇടതു പാര്‍ട്ടികള്‍06
ബി.എസ്.പി04
എ.എ.പി03
പി.ഡി.പി02 (ആകെ 39 പേര് യു.പി.എയെ അനുകൂലിക്കുന്നവര്‍)
ഇനി ബില്ലിനെ അനുകൂലിക്കുന്ന മറ്റു പാര്‍ട്ടികള്‍:
അണ്ണാ ഡി.എം.കെ11
ബി.ജെ.ഡി07
വൈ.എസ്.ആര്02
ടി.ഡി.പി02
മറ്റുള്ളവര്‍05 (ആകെ 27 പേര് എന്‍.ഡി.എയെ അനുകൂലിക്കുന്നവര്‍)
അതേ സമയം ശിവസേനയുടെ രാജ്യസഭയിലെ നിലപാടിന്റെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മൂന്ന് അംഗങ്ങളാണ് അവര്‍ക്ക് രാജ്യസഭയിലുള്ളത്.
ഇനി മൊത്തം കണക്ക് നോക്കിയാല്‍ ബില്ല് രാജ്യസഭയില്‍ പാസാവാന്‍ വേണ്ടത് 121 പേരുടെ പിന്തുണ. എന്‍.ഡി.എ സര്‍ക്കാറിന് 129 പേരുടെ പിന്തുണയാണ് നിലവിലെ കണക്കു പ്രകാരം ഉണ്ടാവുക. അതേസമയം സര്‍ക്കാരിനെതിരെ,അഥവാ യു.പി.എ സര്‍ക്കാരിനെ 102 പേരും പിന്തുണക്കും.
ബില്‍ രാജ്യസഭയിലെത്തുമ്പോള്‍ കണക്കില്‍ ബി.ജെ.പി മുന്നിലാണ്. എന്നാല്‍ നാളെ രാജ്യസഭയിലെത്തുന്ന സമയം കൊണ്ട് എത്ര പേരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെ വിജയം. ഇനി രാജ്യസഭയില്‍ പാസായാലും സുപ്രീംകോടതിയിലെത്തിയാല്‍ ഇത് തള്ളിപ്പോവും എന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.