ദേശീയ ചരിത്ര സമ്മേളനത്തില്‍ കേരള ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന ദേശീയ ചരിത്ര കോണ്‍ഗ്രസ്സില്‍ കേരള ഗവര്‍ണര്‍ക്കെതിരേ വന്‍ പ്രതിഷേധം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേയാണ് ദേശീയ മീറ്റിനെത്തിയ പ്രതിനിധികള്‍ പ്രതിഷേധം ഉയര്‍ത്തിയത്. താന്‍ ദേശീയ ചരിത്ര കോണ്‍ഗ്രസ് വേദിയെ രാഷ്ട്രീയം പറയാന്‍ ഉപയോഗിക്കുകയില്ലെന്ന് പറഞ്ഞ് തുടങ്ങിയ ആരിഫ് മുഹമ്മദ് ഖാന്‍ പക്ഷേ, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ പരാമര്‍ശിച്ചതോടെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു.

തുടര്‍ന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധം ശക്തമാവുകയായിരുന്നു. ജെഎന്‍യു, അലീഗഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാണ് പ്രതിഷേധമുയര്‍ത്തിയത്. പ്രതിഷേധക്കാരെ പോലിസ് അനുനയിപ്പിച്ച് പുറത്തെത്തിക്കുകയായിരുന്നു. നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അറസ്റ്റിലായ പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ

അതേസമയം, കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് കെ എസ് യു കരിങ്കൊടി കാട്ടി. ചരിത്ര കോണ്‍ഗ്രസ്സിലെത്തും മുമ്പ് തന്നെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കെടി കാണിച്ച് പ്രതിഷേധിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാടിന്റെ കടുത്ത വിമര്‍ശകനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് കേന്ദ്രം പാസ്സാക്കിയ നിയമം അനുസരിക്കാതിരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.