സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശയാത്രകള്‍; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മന്ത്രിമാര്‍ക്ക് വിദേശയാത്രയിലാണ് താത്പര്യമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

കോടതി ഉത്തരവുകളോട് സര്‍ക്കാര്‍ കാണിക്കുന്ന സമീപനത്തിനെതിരെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. നാളികേര വികസന കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ശമ്പളക്കുടിശികയും മറ്റ് ആനുകൂല്യങ്ങളും മൂന്നു മാസത്തിനകം കൊടുത്ത് തീര്‍ക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതിനുള്ള നടപടിയുണ്ടായില്ല ഇതിനെതിരെ പരാതിക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

സര്‍ക്കാരിന്റെ താല്‍പര്യത്തിനനുസരിച്ച് നടപ്പിലാക്കാനാണെങ്കില്‍ കോടതി ഉത്തരവുകള്‍ക്ക് യാതൊരു പ്രസക്തിയും ഉണ്ടാവില്ല.സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. മന്ത്രിമാര്‍ക്ക് വിദേശയാത്രകള്‍ക്ക് മാത്രമാണ് താത്പര്യം. സര്‍ക്കാരിന്റെ നടപടികള്‍ മനുഷ്യത്വമില്ലാത്തതാണ്. സര്‍ക്കാര്‍ ബ്യൂറോക്രസിയുടെ തടവിലാണെങ്കില്‍ ഒന്നും പറയാനില്ലെന്നും കോടതി വിമര്‍ശിച്ചു.

SHARE