കേരളത്തില്‍ സമൂഹവ്യാപനമില്ല; സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തില്‍ സാമൂഹിക വ്യാപനമെന്ന സംസ്ഥാനത്തിന്റെ വാദം തള്ളി കേന്ദ്രം. കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പറയുന്നത്. 

രോഗ ഉറവിടം അജ്ഞാതമായിരിക്കുന്നതിനൊപ്പം രോഗ വ്യാപനത്തിന്റെ രീതിയും അജ്ഞാതമായിരിക്കണം. രാജ്യത്തെവിടെയും കൊവിഡ് സാമൂഹിക വ്യാപനമില്ലെന്ന നിലപാട് ആവർത്തിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം, എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത് കേസുകളില്‍ രോഗം വ്യാപിച്ചത് എങ്ങനെയെന്ന് വ്യക്തമാണെന്നും വ്യക്തമാക്കി.

കേരളത്തിന് പുറമെ പശ്ചിമ ബംഗാളും സാമൂഹ്യവ്യാപനമുണ്ടെന്ന് പറഞ്ഞിരുന്നു. ഇതും കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളിയിരിക്കുകയാണ്. സാമൂഹ്യവ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന വ്യക്തമായ സൂചന നല്‍കുന്നില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതു വരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 80 ശതമാനം കേസുകളും രാജ്യത്തെ 49 ജില്ലകളില്‍ മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ദേശീയ തലത്തിൽ സാമൂഹിക വ്യാപനം ഉണ്ടായത്തിന് തെളിവില്ല എന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ചില ഹോട്സ്പോട്ടുകളിൽ രോഗ വ്യാപനം ഉയരുന്നുണ്ട്. ഇവിടങ്ങളിൽ പ്രാദേശിക വ്യാപനം നടന്നിട്ടുണ്ടാകാം എന്നുമാണ് അദ്ദേഹം പറഞ്ഞത്. 

അതേസമയം, രാജ്യത്ത് കൊവി‍ഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. മഹാരാഷ്ട്രയിൽ എണ്ണായിരത്തി മുന്നൂറിലേറെ കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. 

തമിഴ്നാട്ടിൽ തുടർച്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരത്തിനടുത്താണ്. ആന്ധ്രാപ്രദേശിലും കർണാടകത്തിലും സ്ഥിതി ഗുരുതരമായി തുടരുന്നു. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി. ഗുജറാത്തിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. 

കേരളത്തില്‍ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് നാലുപേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.