തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകളില്‍ ശേഷിക്കുന്നത് മുവ്വായിരം രൂപയില്‍ താഴെ മാത്രം. കഴിഞ്ഞ ദിവസം കസ്റ്റംസ് ആണ് ദുബൈയില്‍ താമസമാക്കിയ ഫൈസലിന്റെ മൂന്ന് അക്കൗണ്ടുകള്‍ പരിശോധിച്ചത്.
ഒരു ബാങ്കില്‍ നിന്ന് വാഹവായ്പയും എടുത്തിട്ടുണ്ട്. ഇതില്‍ ജപ്തി നടപടിയായി. അമ്പത് ലക്ഷം രൂപ വായ്പയെടുത്ത സഹകരണ ബാങ്കില്‍ തിരിച്ചടയ്ക്കാനുള്ളത് 37 ലക്ഷം രൂപയാണ്. മൂന്നുപീടികയിലെ വീട്ടില്‍ നടത്തിയ റെയ്ഡുകളിലാണ് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരം ലഭിച്ചത്.
അക്കൗണ്ടുകളിലൊന്നും ഒരുപാട് കാലമായി ഇടപാടുകള്‍ നടന്നിട്ടില്ല. ഒരു ബാങ്കില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എന്‍.ആര്.ഐ. അക്കൗണ്ട് തുറന്നിരുന്നു. ഇതിലും ഇടപാടുകള്‍ ഉണ്ടായിട്ടില്ല. ഇടപാടുകളില്ലാത്ത എന്‍.ആര്.ഐ. അക്കൗണ്ടിന്റെ വിവരങ്ങള്‍ റിസര്‍വ് ബാങ്കിനു കൈമാറണം. ഇതിനുള്ള നടപടികളിലാണ് ബാങ്ക്. ഫൈസല്‍ ഫരീദ് ബാങ്കുകളില്‍ നല്കിയ കെ.വൈ.സി. വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മതിലകത്തെ സഹകരണ ബാങ്കില്‍ നിന്ന് ഫൈസലിന്റെ പിതാവ് പരീത് രണ്ടു തവണയായി 25 ലക്ഷം വായ്പ എടുത്തിരുന്നു. കൃത്യമായി ഇതു തിരിച്ചടക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബാങ്ക് അമ്പത് ലക്ഷം രൂപ വായ്പ നല്‍കിയത്. ഇതിലാണ് 37 ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ളത്.
പത്താംക്ലാസിന് ശേഷം ദുബൈയില്‍ സ്ഥിരതാമസമാണ് ഫരീദ്. ദുബൈ മുനിസിപ്പിലാറ്റി ജീവനക്കാരനായിരുന്നു പിതാവ് പരീത്. മൂന്ന് സഹോദരങ്ങളും കുടുംബവും ദുബൈയിലാണ്. ദുബൈ റാഷിദിയ്യയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇവിടെ ആഡംബര ജിംനേഷ്യം, കാറുകളുടെ വര്‍ക്ക് ഷോപ്പ് എന്നിവ ഫൈസലിന്റെ ഉടമസ്ഥതയില്‍ ഉണ്ട്.