ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനായുള്ള അടിസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം എന്‍.സി.ഇ.ആര്‍.ടിയും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതികൂടി കിട്ടിയാലേ സ്‌കൂളുകള്‍ തുറക്കാനാവൂ.
എല്ലാ ക്‌ളാസുകളും ഒരുമിച്ച് തുടങ്ങുന്നതിനുപകരം ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കാവും ആദ്യം ക്‌ളാസ് തുടങ്ങുക. മാസ്‌ക് ധാരണം, സാമൂഹിക അകലം തുടങ്ങി കൊവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍ അതിനാലാണ് ഈ ക്‌ളാസുകള്‍ ആദ്യം തുടങ്ങുക.
അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ അടുത്ത മൂന്ന് മാസത്തേക്ക് സ്‌കൂളുകളിലേക്ക് മടങ്ങാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇവര്‍ക്കുവേണ്ടി ഓണ്‍ലൈന്‍ ക്‌ളാസുകള്‍ നടത്തും. സ്‌കൂള്‍ തുറക്കാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും ഉടനടി ക്ലാസുകള്‍ ആരംഭിക്കില്ല. കുട്ടികളെ ബാച്ചുകളായിട്ട് എത്തിക്കണമെന്നാണ് നിര്‍ദേശം. പുതിയ ഇരിപ്പിട ക്രമീകരണങ്ങള്‍ തയ്യാറാക്കുന്നതിനും പുതിയ നിയമങ്ങള്‍ പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും സ്‌കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവധിച്ചേക്കും.
ഇത്രയും അകലം പാലിക്കുന്നതിനാല്‍ ഒരു ക്ലാസിലെ മുഴുവര്‍ വിദ്യാര്‍ത്ഥികളേയും ഒരുമിച്ചൊരു ക്ലാസിലിരുത്താനാവില്ല. അതിനാല്‍ ഓരോ ക്ലാസുകളും 15 മുതല്‍ 20 വിദ്യാര്‍ത്ഥികള്‍ വീതമുള്ള ബാച്ചുകളായി വിഭജിക്കേണ്ടിവരും. ഓരോബാച്ചിനും ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസുണ്ടാകുക. സ്‌കൂളുകളില്‍ വച്ച് ക്ലാസ് നടക്കാത്ത ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ വച്ച് പഠിക്കുന്നതിനുള്ള ടാസ്‌കുകള്‍ നല്‍കും.
തുടക്കത്തില്‍ ഉച്ചഭക്ഷണം സ്‌കൂളുകളില്‍ ഉണ്ടാകില്ല. ആദ്യ കുറച്ചു മാസങ്ങളില്‍ രാവിലത്തെ അസംബ്ലിക്ക് വിലക്കേര്‍പ്പെടുത്തും. കോമ്പൗണ്ടിനുള്ളിലെ വിവിധ സ്ഥലങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസേഷന്‍ സ്റ്റേഷനുകളുണ്ടാകും. രക്ഷിതാക്കളെ സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പ്രവേശിപ്പിക്കില്ല. കുട്ടികള്‍ വരുന്നതിന് മുമ്പായും പോയതിന് ശേഷവും തറയും സ്പര്‍ശിക്കുന്ന പ്രതലങ്ങളും വൃത്തിയാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുള്ളത്. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുണ്ടോ എന്ന് പിന്നീട് തീരുമാനിക്കും.