കോവിഡ് വാക്‌സിന്‍ നവംബര്‍ മൂന്നിന് മുമ്പ്; പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ്19 വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ വാക്‌സിന്‍ നവംബര്‍ മൂന്നിന് മുമ്പ് പുറത്തിറക്കാന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു മുമ്പായി വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് ട്രംപിന്റെ പ്രസ്താവന. മുമ്പ് വൈറ്റ് ഹൗസ്ഉദ്യോഗസ്ഥര്‍ പലപ്പോഴായി പറഞ്ഞ തീയതികള്‍ക്കും മുമ്പാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

വാക്‌സിന്‍ എന്നു പുറത്തിറങ്ങുമെന്ന റേഡിയോ പരിപാടിയിലെ ചോദ്യത്തിനു മറുപടിയായായിരുന്നു ട്രംപിന്റെ വാക്കുകള്‍. ‘ഈ വര്‍ഷാവസാനത്തിനു മുമ്പായി തന്നെ വാക്‌സിനുണ്ടാകും. ചിലപ്പോള്‍ അതിലും പെട്ടെന്ന്.’ നവംബര്‍ മൂന്നിലെ തെരഞ്ഞെടുപ്പിനു മുമ്പായി ഉണ്ടാകുമോ എന്നായിരുന്നു അവതാരകന്റെ മറുചോദ്യം. ‘ചിലപ്പോള്‍ അതിനു സാധ്യതയുണ്ട്. മിക്കവാറും ആ സമയത്തു തന്നെ.’ ട്രംപ് മറുപടി പറഞ്ഞു.

നിലവില്‍ 200ലധികം വാക്‌സിനുകളാണ് ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. ഇതില്‍ 20 എണ്ണത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. തങ്ങള്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം അവസാനിച്ചതായി റഷ്യ പ്രഖ്യാപനം നടത്തുന്നതിനിടയിലാണ് യുഎസ് പ്രസിഡന്റിന്റെ വാക്കുകള്‍. നവംബര്‍ മൂന്നോടു കൂടി തന്നെ വാക്‌സിന്‍ പുറത്തിറങ്ങിയേക്കുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. വാക്‌സിന്‍ പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് ഇതെന്തായാലും ദോഷം ചെയ്യില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വാക്‌സിന്‍ ഗവേഷണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലെന്നും ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാനാകുമെന്നും ട്രംപ് പറഞ്ഞു.

SHARE