രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഡിറ്റോറിയല്‍; പ്രതിഷേധം ശക്തമായപ്പോള്‍ തിരുത്തുമെന്ന് ദേശാഭിമാനി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഡിറ്റോറിയല്‍ എഴുതിയ സംഭവത്തില്‍ ദേശാഭിമാനിക്കെതിരെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി റെസിഡന്റ് എഡിറ്റര്‍ രംഗത്ത്. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും തിരുത്തുമെന്നും റെസിഡന്റ് എഡിറ്റര്‍ പി.എം മനോജ് പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മനോജിന്റെ പ്രതികരണം.

‘തിങ്കളാഴ്ച മുഖപ്രസംഗത്തില്‍ പപ്പു സ്‌െ്രെടക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങള്‍ ഒട്ടും മടിച്ചു നില്‍ക്കുന്നില്ല.’-പി.എം മനോജ് പറഞ്ഞു. ബല്‍റാം എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം പുറത്തുവന്നതിന് പിന്നാലെയാണ് റെസിഡന്റ് എഡിറ്റര്‍ പ്രതികരിച്ചത്.

‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌െ്രെടക്ക്’ എന്നാണ് എഡിറ്റോറിയലിന്റെ തലക്കെട്ട്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാവായി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ഉറപ്പായതോടെ ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത പദമായിരുന്നു ‘പപ്പു’. രാഹുല്‍ ഒന്നിനും പറ്റാത്തവനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇതിലൂടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിയത്. എന്നാല്‍ അവരുടെ എല്ലാ ഗൂഢാലോചനകളെയും അതിജീവിച്ച രാഹുല്‍ ഇന്ന് മോദിയെയും അമിത് ഷായെയും നേര്‍ക്കുനേര്‍ വെല്ലുവിളിക്കുന്ന നേതാവാണ്. റഫാല്‍ ഇടപാട്, നോട്ട് നിരോധനം, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍, കള്ളപ്പണം പോലുള്ള ദേശീയ വിഷയങ്ങളില്‍ മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ മുഖ്യപ്രതിപക്ഷനേതാവായി വളര്‍ന്നുവെന്നും അധിക്ഷേപങ്ങള്‍ കൊണ്ട് അദ്ദേഹത്തെ പരാജയപ്പെടുത്താനാവില്ലെന്നും രാഷ്ട്രീയം പറയണമെന്നും ബി.ജെ.പി പോലും തിരിച്ചറിഞ്ഞിരിക്കുന്ന സമയത്താണ് അവര്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന പഴയ വാക്കുകള്‍ സി.പി.എം മുഖപത്രം പൊടിതട്ടിയെടുക്കുന്നത്.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതാണ് രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ദേശാഭിമാനിയെ പ്രേരിപ്പിച്ച ഘടകം. എന്നാല്‍ ഏതാനും കിലോ മീറ്ററുകള്‍ക്കപ്പുറം തമിഴ്‌നാട്ടില്‍ ഇതേ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വെച്ച ബോര്‍ഡുകളും പോസ്റ്ററുകളും ഉപയോഗിച്ചാണ് സി.പി.എം വോട്ട് പിടിക്കുന്നതെന്നും സി.പി.എമ്മിനെ വോട്ടര്‍മാര്‍ക്കിടയില്‍ പരിഹാസ്യരാക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും മുഖ്യശത്രുവിനെ തിരിച്ചറിയാന്‍ സി.പി.എം നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് ഇന്നത്തെ ദേശാഭിമാനി വിളിച്ചു പറയുന്നത്.