ഡല്‍ഹി കലാപം; ഹൈക്കോടതി നോക്കട്ടെ; ഇടപെടാതെ സുപ്രീംകോടതി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന കലാപവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ പരിഗണിക്കാനില്ലെന്ന് സുപ്രീംകോടതി. രാവിലെ സുപ്രീംകോടതി തുടങ്ങിയപ്പോള്‍ ഹര്‍ജിയുടെ കാര്യം കോടതിയില്‍ അഭിഭാഷകര്‍ പരിഗണിച്ചെങ്കിലും ഷഹീന്‍ ബാഗ് കേസിനൊപ്പം പരിഗണിക്കാമെന്നാണ് ജസ്റ്റിസുമാരായ എസ് കെ കൗളും, കെ എം ജോസഫും അംഗങ്ങളായ ബഞ്ച് വ്യക്തമാക്കിയത്. പിന്നീട് കേസ് പരിഗണിച്ചപ്പോള്‍, ഹൈക്കോടതി ഇപ്പോള്‍ ഈ കേസ് പരിഗണിക്കാനിരിക്കുന്നതിനാല്‍, തല്‍ക്കാലം ഇടപെടാനില്ലെന്നും, ഹൈക്കോടതി തീരുമാനം വന്ന ശേഷം ഉടന്‍ തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

അതേസമയം, ഡല്‍ഹി കലാപത്തില്‍ എന്തെല്ലാം ഇടപെടല്‍ നടത്തിയെന്നും, എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്നും വിശദമായി അറിയിക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായികിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. കേസ് ഉച്ചയ്ക്ക് 12.30ന് ഹൈക്കോടതി പരിഗണിക്കും.

പൊലീസ് ഇടപെടേണ്ടി വരുന്ന സാഹചര്യങ്ങളില്‍ അത് ചെയ്യണമെന്നും, അതിന് വേറെ ആരെയും കാത്തിരിക്കേണ്ടതില്ലെന്നും നോട്ടീസയക്കുന്നതിനൊപ്പം കോടതി നിരീക്ഷിച്ചു.

അതേസമയം, സംഘര്‍ഷത്തില്‍ മരണം പതിനെട്ടായി. ഇന്ന് മാത്രം അഞ്ച് പേരാണ് മരിച്ചത്. 48 പോലീസുകാര്‍ ഉള്‍പ്പെടെ 180 ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റത്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്.

ഗോകുല്‍പുരിയില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. അക്രമികള്‍ കടകള്‍ക്ക് തീയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിച്ചു. ഇന്നലെ രാത്രിയാണ് ഇദ്ദേഹം പ്രശ്‌നബാധിത മേഖലകളിലെത്തി സാഹചര്യം വിലയിരുത്തിയത്. സീമാപുരിയില്‍ എത്തി അജിത് ഡോവല്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.

ഇന്നലെ രാത്രി മൂന്നാമതും അമിത് ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. യോഗം മൂന്നു മണിക്കൂറോളം നീണ്ടു. ഡല്‍ഹി പോലീസും ആഭ്യന്തരവകുപ്പ് ഉന്നതരും യോഗത്തില്‍ പങ്കെടുത്തു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്‌പെഷല്‍ കമ്മീഷണറായി നിയമിച്ച എസ് എന്‍ ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കേന്ദ്രസേനയെയും രംഗത്തിറക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കു ബുധനാഴ്ച അവധി ആയിരിക്കും. ഡല്‍ഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥന മാനിച്ച് ഫെബ്രുവരി 26ന് നടക്കേണ്ട സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പരീക്ഷകള്‍ മാത്രമാണ് മാറ്റിയതെന്നാണ് സിബിഎസ്ഇ വ്യക്തമാക്കിയത്.

SHARE