‘നിങ്ങള്‍ എന്റെ വീട്ടിലേക്ക് വരൂ’; ജാമിഅ വിദ്യാര്‍ത്ഥികള്‍ക്ക് വീട് തുറന്ന് നല്‍കി ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡണ്ട്

പൊലീസ് നരനായാട്ട് നടത്തുന്ന ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീട് തുറന്ന് നല്‍കി ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡണ്ട് സുഭാഷ് ചോപ്ര. ഞാനും എന്റെ ഭാര്യയും ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്.പ്രതിഷേധം കാരണം വീട്ടില്‍ എത്താന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളോ പ്രതിഷേധത്തില്‍ പരിക്ക് പറ്റിയ വിദ്യാര്‍ത്ഥികളോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് തൊട്ടടുത്തായി എന്റെ വീടുണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് തെരുവിലിറങ്ങിയവരും പൊലീസും ഏറ്റുമുട്ടിയിരുന്നു. വലിയൊരു വിഭാഗം പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതിഷേധക്കാര്‍ പൊലീസ് സ്‌റ്റേഷന് തീവെക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് ഫല്‍ഗ് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ തടഞ്ഞതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരും സമരക്കാരും തമ്മില്‍ സീലാംപൂര്‍ ചൌക്കില്‍ ഏറ്റുമുട്ടലുണ്ടായത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡല്‍ഹി പൊലീസ് ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഞായറാഴ്ച ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയുടെ പേരില്‍ ഡല്‍ഹി പൊലീസ് കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് സംഭവം.