തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഷട്ട് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അവശ്യസേവനങ്ങള്‍ ലഭ്യമാക്കികൊണ്ടുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക
നിയന്ത്രണങ്ങള്‍ ചുവടെ
- ബാറുകള്‍ പ്രവര്‍ത്തിക്കില്ല. ബിവറേജ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും സമയം ക്രമീകരിക്കും.
- റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലുമിരുന്ന് ഭക്ഷണംകഴിക്കുന്നത് തടയും. എന്നാല്‍, ഹോം ഡെലിവറി നടത്താം.
- അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. ഒന്നിച്ചിറങ്ങാനാവില്ല. ഇറങ്ങുന്നവര്‍ ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം.
- ആശുപത്രികള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും.
- സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കി നടത്തും.
- ആരാധനാലയങ്ങളില്‍ ആളുകള്‍ വരുന്ന എല്ലാ ചടങ്ങുകയും നിര്‍ത്തിവെക്കും.
- ജലം, വൈദ്യുതി, ടെലികോം, അവശ്യ ഭക്ഷ്യ, ഔഷധവസ്തുക്കളുടെ വില്‍പ്പന എന്നിങ്ങനെയുള്ള അവശ്യസേവനങ്ങള്‍ തടസ്സമില്ലാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് കളക്ടര്‍മാര്‍ നടപടികള്‍ സ്വീകരിക്കും.
- തദ്ദേശസ്ഥാപനങ്ങള്‍ മാര്‍ച്ച് 31-നു മുമ്പുതന്നെ യോഗംചേര്‍ന്ന് ബജറ്റ് പാസാക്കും.
- മൈക്രോഫിനാന്‍സ്, പ്രൈവറ്റ് കമ്പനികള്‍ പൊതുജനങ്ങളില്‍നിന്ന് പണം പിരിക്കുന്നത് രണ്ടുമാസത്തേക്ക് നിര്‍ത്തണം.
- ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. അനിയന്ത്രിതമായ ആള്‍ക്കൂട്ടം എവിടെ ഉണ്ടായാലും അത് തടയാന്‍ 144 പ്രഖ്യാപിക്കും.
- ബാങ്കുകള്‍ രണ്ടുമണിവരെ പ്രവര്‍ത്തിക്കും. സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ സമയനിയന്ത്രണം
- സര്‍ക്കാര്‍ ഓഫീസുകളില്‍ അത്യാവശ്യത്തിനുള്ള ജീവനക്കാര്‍മാത്രം ഹാജരായാല്‍ മതി.
- സ്വകാര്യസ്ഥാപനങ്ങള്‍ക്കും ജീവനക്കാരുടെ എണ്ണത്തിലും പ്രവര്‍ത്തനസമയത്തിലും നിയന്ത്രണമുണ്ടാകും.
- ഐ.ടി. സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണംകുറയ്ക്കണം. ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തണം.
കാസര്‍കോട് അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്
- രോഗവ്യാപനം കൂടുതലയ കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ കര്‍ക്കശമായ പോലീസ് നടപടിയുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റുചെയ്യും. കര്‍ക്കശമായ നിരീക്ഷണവും ഇടപെടലും അവിടെ നിര്‍ദേശിച്ചിട്ടുണ്ട്.