അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ച് കുഞ്ഞിന് കോവിഡ്


ന്യൂഡല്‍ഹി: അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് ശിശുവിന് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. പുനെയിലെ സസൂന്‍ ജനറല്‍ ആശുപത്രിയിലാണ് മറുപിള്ളയിലൂടെ കുഞ്ഞിലേക്ക് വൈറസ് പകര്‍ന്നത്. വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ വഴിയാണിത് സംഭവിച്ചതെന്നും രാജ്യത്ത് ഇത്തരത്തിലെ ആദ്യത്തെ കേസാണിതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ജനനശേഷം അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് സാധാരണ കണ്ടുവരാറുണ്ട്. എന്നാലിവിടെ ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന് വൈറസ് പകര്‍ന്നതായാണ് സസൂന്‍ ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. ആര്‍തി കിനികര്‍ വ്യക്തമാക്കുന്നത്. എല്ലാ ഗര്‍ഭിണികള്‍ക്കും കൊവിഡ് പരിശോധന നിഷ്‌കര്‍ഷിച്ചിരിക്കുന്നതിനാല്‍ വൈറസ് ബാധ സ്ഥിരീകരിച്ച കുഞ്ഞിന്റെ അമ്മയ്ക്കും നേരത്തെ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നുവെന്നും ഡോ. ആര്‍തി അറിയിച്ചു.

പ്രസവത്തിന് ഒരാഴ്ച മുമ്പാണ് അമ്മയ്ക്ക് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായത്. തുടര്‍ന്ന് പ്രസവിച്ചയുടനെ കുഞ്ഞിന്റെ സ്രവം ശേഖരിച്ച് പരിശോധനക്കയച്ചു. കുട്ടിയെ മറ്റൊരു വാര്‍ഡിലാണ് കിടത്തിയിരുന്നത്. സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആവുകയും ജനിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കുഞ്ഞിന് കൊവിഡ് ലക്ഷണങ്ങളായ കടുത്ത പനി, സൈറ്റോക്കിന്‍ സ്റ്റോം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. രണ്ടാഴ്ച തീവ്രപരിചരണ വിഭാഗത്തിലാക്കിയ കുഞ്ഞ് പിന്നീട് സുഖം പ്രാപിക്കുകയും അമ്മയോടൊപ്പം ആശുപത്രി വിടുകയും ചെയ്തു.

SHARE