കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും; അടുത്ത കാലത്തൊന്നും സാധാരണ ജീവിതം സാധ്യമാകില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല. വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി.

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണം 15000 കടന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്. ശരിയായ പ്രതിരോധ നടപടികള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ ലോകം മഹാമാരിയുടെ പിടിയിലമരും. വിവിധ രാജ്യങ്ങളിലെ നേതാക്കളില്‍ പലരും അവരിലുളള വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലുളള പ്രതികരണങ്ങളാണ് നടത്തുന്നതെന്നും ആരുടെയും പേരെടുത്ത് പറയാതെ ഡബ്ല്യുഎച്ച്ഒ മേധാവി വിമര്‍ശിച്ചു.

അതിനിടെ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കവിഞ്ഞു. പ്രസിഡന്റ് തന്നെ രോഗബാധിതനായ ബ്രസീലിലാണ് ഇപ്പോഴും കോവിഡ് ഭീതിദമായ രീതിയില്‍ പടരുന്നത്. ഇന്നലെ മാത്രം 72000ത്തിലധികം പേര്‍ക്ക് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചു. 770 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ബ്രസീലിലെ ആകെ മരണ സംഖ്യ 72,921ഉം രോഗബാധിതരുടെ എണ്ണം 1887959ഉം ആയി. ഇന്നലെ 429 പേര്‍ മരിച്ച അമേരിക്കയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 138000 കവിഞ്ഞു. 63000 പേര്‍ക്കാണ് ഇന്നലെ മാത്രം അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

SHARE