ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ വരുന്നു; പ്രതീക്ഷയോടെ രാജ്യങ്ങള്‍

മോസ്‌കോ: ലോകത്തിലെ ആദ്യത്തെ കൊവിഡ് 19 വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി റഷ്യ. ഓഗസ്റ്റ് 12 ന് തങ്ങളുടെ വാക്‌സിന്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യന്‍ ആരോഗ്യ സഹമന്ത്രി ഒലേഗ് ഗ്രിന്‍ഡെവ് അറിയിച്ചു. നേരത്തെ രാജ്യവ്യാപകമായുള്ള വാക്‌സിന്‍ വിതരണം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായില്‍ മുറാഷ്‌കോ പറഞ്ഞിരുന്നു. അതേസമയം റഷ്യയുടെ ദ്രുതഗതിയിലുള്ള നടപടികളില്‍ ആരോഗ്യവിദഗ്ദര്‍ക്ക് ആശങ്ക നിലനില്‍ക്കുകയാണ്. ലോകാരോഗ്യ സംഘടനയും ഇതിനെതിരെ രംഗത്തുവന്നിരുന്നു. തിടുക്കപ്പെട്ട് വാക്സിന്‍ വിപണിയിലെത്തിക്കുമ്‌ബോള്‍ കൂടുതല്‍ അപകടമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് മോസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗമേലെയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എപിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയുടെ വാക്‌സിന്റെ മനുഷ്യരിലുള്ള ആദ്യ ഘട്ടം വിജയിച്ചതായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ അറിയിച്ചത്. വാക്‌സിന്‍ സുരക്ഷിതമാണെന്നും നിലവില്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ് വാക്‌സിനെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 18നായിരുന്നു വാക്‌സിന്‍ ട്രയല്‍ ആരംഭിച്ചത്. ആദ്യ ഘട്ട പരീക്ഷണത്തിന് വിധേയമായ 38 പേര്‍ ജൂലായ് 15 ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് ജൂലായ് 20ന് അടുത്ത ഘട്ടം ആരംഭിക്കുകയായിരുന്നു. വാക്‌സിനെ പറ്റിയുള്ള കൂടുതല്‍ ശാസ്ത്രീയ വിവരങ്ങളൊന്നും റഷ്യ പുറത്തുവിട്ടിട്ടില്ല.

SHARE