ഈ വര്‍ഷം അവസാനത്തിന് മുമ്പ് കോവിഡിനെതിരായ വാക്‌സില്‍ ലഭ്യമായേക്കും; ലോകാരോഗ്യ സംഘടന

ജനീവ: ഈ വര്‍ഷം അവസാനത്തിന് മുമ്പ് കോവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൗമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈകാര്യത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. കൊറോണ മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു ലോകാരോഗ്യ സംഘടന വാക്‌സിന്‍ സംബന്ധിച്ച് വിശ്വാസം പ്രകടിപ്പിച്ചത്.

അതേ സമയം മലേറിയയ്‌ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ഗവേഷണങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ അറിയിച്ചു.നിലവില്‍ പത്ത് വാക്‌സിനുകള്‍ മനുഷ്യനില്‍ പ്രയോഗിക്കാവുന്ന വിധത്തില്‍ തയ്യാറാണ്. ഇതില്‍ മൂന്ന് വാക്‌സിന്‍ എങ്കിലും വാക്‌സിന്റെ പ്രവര്‍ത്തനക്ഷമത അളക്കുന്ന മൂന്നാംഘട്ടത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ എന്ന് സൂചിപ്പിച്ചു. ഇതില്‍ പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വാക്‌സിന്‍ ഉണ്ടാക്കുക എന്നത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. അതില്‍ പല അസ്ഥിരമായ പ്രശ്‌നങ്ങളും ഉണ്ട്. എന്നാല്‍ ഏറ്റവും നല്ലകാര്യം നമ്മുക്ക് ഇപ്പോള്‍ വാക്‌സിനായി മാറാന്‍ സാധ്യതയുള്ള ഏറെ കണ്ടുപിടുത്തങ്ങള്‍ പലമേഖലകളിലായി നടന്നു കഴിഞ്ഞു. ഇവ എല്ലാം തികഞ്ഞ ഒരു വാക്‌സിനായി രൂപപ്പെടുത്തുനാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രമിക്കുന്നതെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.