ഭോപ്പാല്‍: സമ്പൂര്‍ണ്ണ ലോക്ക്ഡൗണിനിടയിലും രാജ്യത്ത് കോവിഡ് വ്യാപനം 8000 കടന്നിരിക്കെ കേന്ദ്രസര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് രംഗത്ത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വം വൈകിയെന്ന ആരോപണവുമായാണ് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് രംഗത്തെത്തിയത്. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് വൈകാന്‍ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് ഭീതിയെ തുടര്‍ന്ന് നിരവധി സംസ്ഥാന നിയമസഭകള്‍ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു. മാര്‍ച്ച് 20ന് ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് താന്‍ അഭ്യര്‍ഥിച്ചതാണ്. എന്നാല്‍ മധ്യപ്രദേശിലെ തന്റെ സര്‍ക്കാര്‍ താഴെ വീഴുന്നത് വരെ പാര്‍ലമെന്റ് സമ്മേളനം തുടര്‍ന്നതായും മാര്‍ച്ച് 23ന് ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം മാത്രമാണ് ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തതെന്നും കമല്‍നാഥ് കുറ്റപ്പെടുത്തി.
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പമാണ് കോണ്‍ഗ്രസ് പാര്‍ട്ടി, എന്നാല്‍ മധ്യപ്രദേശിനെ സംബന്ധിച്ചിടത്തോളം ചില കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇവിടെ ചില വസ്തുതകള്‍ പറയേണ്ടതുണ്ട്, കമല്‍നാഥ് പറഞ്ഞു.
ഞാന് മുഖ്യമന്ത്രിയായിരിക്കെ കോവിഡിനെതിരെ രാജ്യത്ത് ലോക്ക് ഡൗണ്‍ വരുന്നതിനും മുമ്പ് മാര്‍ച്ച് എട്ടിന് തന്നെ സംസ്ഥാനത്തെ ഷോപ്പിങ് മാളുകള്‍, സ്‌കൂളുകള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്തായിരുന്നു അതൊക്കെ.
എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ 22 എംഎല്‍എമാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ അവര്‍ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി ഒരു റിസോര്‍ട്ടില്‍ പാര്‍പ്പിച്ചു. മധ്യപ്രദേശ് നിയമസഭ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പാര്‍ലമെന്റ് സെഷനില്‍ നിര്‍ത്തി. കോവിഡ് വിഷയത്ത കുറിച്ചും ടെസ്റ്റിനെ സംബന്ധിച്ചും നമ്മള്‍ സംസാരിക്കുമ്പോള്‍ ഫ്‌ളോര്‍ ടെസ്റ്റിനെക്കുറിച്ചായിരുന്നു ഗവര്‍ണര്‍ സംസാരിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയുടെ 22 എംഎല്‍എമാരെ മടങ്ങാന്‍ അനുവദിക്കാതെ സുപ്രീം കോടതി നിര്‍ദ്ദേശം വന്നതോടെ മാര്‍ച്ച് 20 ന് ഞാന്‍ രാജിവച്ചു, കമല്‍ നാഥ് പറഞ്ഞു.
മാര്‍ച്ച് 23 ന് രാത്രി ഒന്‍പതിന് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതായും അടുത്ത ദിവസം തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ കമല്‍നാഥ് പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചിട്ടും അദ്ദേഹം അപഹസിക്കപ്പെട്ടു. എല്ലാം കഴിഞ്ഞപ്പോള്‍ നോക്കു, രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലായി- അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊറോണ വൈറസ് മഹാമാരി രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അപ്പോളും കേന്ദ്രം നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചില്ലെന്നും കമല്‍നാഥ് പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളുമായാണ് മധ്യപ്രദേശ് അതിര്‍ത്തി പങ്കിടുന്നുണ്ട്. എന്നാല്‍ നിലവില്‍ മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ പരിശോധന നടക്കുന്നില്ലെന്നും പരിശോധനകള്‍ കൂടുതലും കേന്ദ്രീകരിക്കുന്നത് സിറ്റികളിലും നഗര മേഖലകളിലുമാണെന്നും കമല്‍നാഥ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം റിലയന്‍സിന്റെ ആഷ് ഡാം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു. മാലിന്യ ഡാം തകര്‍ന്ന കുത്തൊഴുക്കില്‍ നൂറ് കണക്കിന് കൃഷിഭൂമിയാണ് തകര്‍ന്നതെന്നും അപകടത്തില്‍ മരിച്ചവര്‍ക്കും കര്‍ഷകര്‍ക്കുമായി സര്‍ക്കാര്‍ നഷ്ടപരിഹാരം കാണണമെന്നും കമല്‍നാഥ് പറഞ്ഞു.