ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയ ആഖ്യാനങ്ങള്‍ ചമയ്ക്കുകയാണെന്ന് വിഖ്യാത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. സ്റ്റോപ് ദ വാര് കൊളിഷന്‍ സംഘടിപ്പിച്ച കൊറോണ വൈറസ്, വാര് ആന്‍ഡ് എംപയര്‍ എന്ന വെബിനാറില്‍ യു.കെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബന്, ചിന്തകന്‍ താരിഖ് അലി എന്നിവരോട് സംവദിക്കുകയായിരുന്നു മലയാളി കൂടിയായ അരുന്ധതി.
ജനുവരി പതിമൂന്നിനാണ് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രണ്ടുമാസത്തോളം മോദി സര്‍ക്കാര്‍ അതില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ആ സമയത്താണ് വര്‍ണവെറിക്കെതിരെ ഇപ്പോള്‍ അമേരിക്കയില്‍ എന്നപോലെ പൗരത്വ വിഷയത്തില്‍ ഉത്തരേന്ത്യയില്‍ ആളിപ്പടര്‍ന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന തിരിക്കിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ആ സമയത്തായിരുന്നു ഇതര രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനത്തില്‍ വിമാനത്താളങ്ങളില്‍ പരിശോധന വേണ്ടിയിരുന്നത്. എന്നാല്‍ ആയിരക്കണക്കിനാളുകളാണ് ഗുജറാത്തില്‍ അരങ്ങേറിയ നമസ്തേ ട്രംപ് പരിപാടിക്കായി അമേരിക്കില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചതിനു ശേഷമായിരുന്നിതെന്നും അരുന്ധതി വിമര്‍ശിച്ചു.
എന്നാല്‍ പിന്നാലെ ഒരു നടപടിയും കൂടാതെ മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണുണ്ടാത്. ഇത് രാജ്യത്ത് ആഭയാര്ത്ഥികളെന്നെ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനത്തിനാണ് ഇടയാക്കിയത്. ജനങ്ങള്‍ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ലോക്ക്ഡൗണ്‍ എന്നാല്‍ സാമൂഹിക അകലവും പൂര്‍ണ്ണ വിശ്രമവുമാണ്. എന്നാല്‍ ഇന്ത്യയില്‍ അതുണ്ടായിട്ടില്ല. 55 ദിവസത്തെ ആസൂത്രണമില്ലാത്ത ലോക്ക്ഡൗണില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖല തകരുകയും വൈറസ് പടരുകയുമായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ വൈറസ് വ്യാപനം അതിന്റെ കുതിപ്പിലാണെന്നാണ് ഗ്രാഫുകള്‍ വ്യക്തമാക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ലോകത്തൊരു രാജ്യത്തും കോവിഡ് കേസുകള്‍ ഇന്ത്യയിലേതു പോലെ വര്‍ധിച്ചിട്ടില്ലെന്നും അരുന്ധതി വ്യക്തമാക്കി.
ലോക്ക്ഡൗണില്‍ കാശ്മീര്‍ അനുഭവിക്കുന്ന ദുരിതവും ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി വിവാദങ്ങളും കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതാണ്.
‘സാമ്പത്തിക ബുദ്ധിമുട്ടുകളെ മറയ്ക്കാനായി സര്‍ക്കാര്‍ സാഹചര്യങ്ങളെ മാറ്റുകയാണ്. ഹിന്ദു ദേശീയ വാദികളെ വച്ച് മുസ്ലിം വിരുദ്ധ ആക്രോശങ്ങള്‍ നടത്തുന്നു. അവര്‍ വിദ്വേഷം വില്‍ക്കുകയാണ്. പുതിയ ആഖ്യാനങ്ങള്‍ കൊണ്ടുവന്ന് സാമ്പത്തിക രംഗത്തെ പാളിച്ചകള്‍ സര്‍ക്കാര്‍ മറയ്ക്കും. ഹിന്ദുത്വവികാരം ഉയര്‍ത്തിയും മുസ്ലിം വിരുദ്ധത ആവര്‍ത്തിച്ചും അവര്‍ വിദ്വേഷം വില്‍ക്കും. മാധ്യമങ്ങളും മധ്യവര്‍ഗ്ഗവും മോദിയുടെ ആരാധകരായതിനാല്‍ തന്നെ അദ്ദേഹത്തിന് അതെല്ലാം സാധിക്കും. മാദ്ധ്യമങ്ങളിലൂടെയും ശക്തരായ മദ്ധ്യവര്ഗത്തിലൂടെയും മോദിക്ക് എന്തും വില്ക്കാന് കഴിയും. കഷണ്ടിയുള്ള ഒരാള്‍ക്ക് ചീര്‍പ്പ് വില്ക്കാന് പോലും മോദിക്കാകുമെന്നും’ അരുന്ധതി പറഞ്ഞു. ആളുകള്‍ അത് വാങ്ങുകയും വിഡ്ഢികളെ പോലെ കഷണ്ടി കോതുകയും ചെയ്യുകയാണ്.
എന്നാല്‍ കോവിഡ് പ്രശ്നത്തില്‍ ആകെ രണ്ട് കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. അവര്‍ ദേശീയ സ്വത്തുക്കള്‍ സ്വകാര്യവത്കരിച്ചു. അവര്‍ ദേശീയ വിഭവങ്ങളെ സ്വകാര്യവത്കരിച്ചു, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കി വിദ്യാഭ്യാസം അടക്കം എല്ലാറ്റിനെയും. ദളിതുകള്‍ പോലെ സമൂഹത്തിലെ താഴേക്കിടയില്‍ ഉള്ളവര്‍ ഇതില്‍ നിന്ന് പുറത്തായി. ഒരുപാട് ആളുകള്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റ് ലഭ്യമല്ല’ അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, അവിടെ പ്രതിപക്ഷമില്ലേ എന്നയിരുന്നു താരിഖ് അലിയുടെ ചോദ്യം. ‘മോദിയെ തുറന്നെതിര്‍ക്കുന്ന ഒരേയൊരു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മാത്രമാണ്. അദ്ദേഹത്തിനാണെങ്കില്‍ വേണ്ട രീതിയിലുള്ള പിന്തുണയും ലഭിക്കുന്നില്ല. എന്നാലും അദ്ദേഹം അതു ചെയ്യുന്നു. മറ്റെല്ലാവരും, അവര്‍ സംസ്ഥാന പാര്‍ട്ടിയാണെങ്കിലും സമ്പൂര്‍ണ്ണ സംഭ്രമത്തിലാണ്. മിണ്ടുന്നവരെ കേസുകള്‍ കാണിച്ച് നിശ്ശബ്ദമാക്കുകയാണ്. കാരണം എന്താണ് എന്നെനിക്കറിയില്ല’ അരുന്ധതി മറുപടി നല്കി.
നിങ്ങള്‍ മിണ്ടാതിരുന്നില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന സ്ഥിതി വിശേഷമാണിവിടെ. അതിനാല്‍ പലരും മിണ്ടാതിരിക്കുകയാണ്. രാഷ്ട്രീയക്കാരാവട്ടെ, ഉദ്യോഗസ്ഥരാവട്ടെ, വ്യവസായികളാകട്ടെ, എല്ലാവരുടെയും തലച്ചോറിനെ ഭീതി മരവിപ്പിച്ചിരിക്കുകയാണ്. അവരിലാരെങ്കിലും വായ തുറക്കുന്ന നിമിഷം അവര്‍ ദയയേതുമില്ലാതെ വേട്ടയാടപ്പെടുകയാണ്. അതിനാല്‍ വലിയ രീതിയിലുള്ള ഭയം നിലനില്‍ക്കുന്നുവെന്നും അരുന്ധതി റോയി കൂട്ടിച്ചേര്‍ത്തു.