കേരളത്തില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു; വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരായില്ല

തിരുവനന്തപുരം: സംസ്്ഥാനത്ത് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ അവരുടെ അടുത്ത ബന്ധുക്കളുമാണ്.
ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലഭിച്ചത്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, ഇറ്റലിയില്‍ നിന്ന് എത്തിയവര്‍ വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരായില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രിയിലേക്ക് വരാനും വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു. ഇറ്റലിയില്‍ നിന്ന് ഫെബ്രുവരി 28നാണ് അന്‍പത്തിയഞ്ചുകാരനും ഭാര്യയും ഇരുപത്തിരണ്ടുകാരനായ മകനും നാട്ടിലേക്ക് തിരിച്ചത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ (ക്യു.ആര്‍126) വെനീസ്-ദോഹ വിമാനത്തില്‍ 11.20ന് ദോഹയിലെത്തി ഇവര്‍, അവിടെ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ തന്നെ ക്യൂ.ആര്‍ 514 വിമാനത്തില്‍ കൊച്ചിയിലേക്ക് വന്നു. 29ന് രാവിലെ 8.20 ഓടെയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് സ്വകാര്യ കാറിലാണ് വീട്ടിലേക്ക് പോയത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാളുടെ മൂത്ത സഹോദരന് പനി ബാധിച്ചതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയും ഇറ്റലിയില്‍ നിന്ന് വന്നവരേയും ഭാര്യയേയും ആസ്പത്രിയിലെത്തിക്കുകയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

ഇവര്‍ക്കൊപ്പം ഫെബ്രുവരി 28, 29 തിയ്യതികളില്‍ QR126 വെനീസ്-ദോഹ, QR 514 ദോഹ-കൊച്ചി വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ അടിയന്തരമായി സര്‍ക്കാര്‍ ആസ്പത്രിയുമായി ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു.

നേരത്തെ മൂന്ന് പേര്‍ക്ക് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ചൈനയില്‍ നിന്നെത്തിയവരായിരുന്നു ഈ മൂന്ന് പേരും. രോഗമുക്തി നേടിയ ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകളനുസരിച്ച് കേരളത്തിലാകമാനം 637 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. 26 പേരായിരുന്നു പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍.

ഇന്ത്യയില്‍ ഇതുവരെ 34 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ചു കേസുകള്‍ കൂടി ആകുമ്പോള്‍ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 39 ആയി. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്ത് ഇതുവരെ 3592 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 106,026 ആയി.