പൗരത്വഭേദഗതി ബില്‍: ലോക്‌സഭ കടന്ന് രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: പൗരത്വ ഭേഭഗതി ബില്‍ ലോക്‌സഭ കടന്ന് രാജ്യസഭയിലേക്ക്. അര്‍ധരാത്രിക്ക് ശേഷം ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പിന് ശേഷം ബില്‍ ലോകസഭയില്‍ പാസായതായി സ്പീക്കര്‍ ഓം ബിര്‍ള പ്രഖ്യാപിച്ചു. 80 ന് എതിരെ 311 വോട്ടുകള്‍ക്കാണ് ലോക്‌സഭ ബില്‍ പാസാക്കിയത്.

എഴുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും ചര്‍ച്ച ഉപസംഹരിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ മറുപടിക്കും തുടര്‍ച്ചയായാണ് ബില്ലിന്മേല്‍ വോട്ടെടുപ്പ് നടന്നത്. ബില്ലിനെ 80 അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ 311 അംഗങ്ങള്‍ അനുകൂലിച്ചു. ലോക്‌സഭാ കടന്ന ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും.

പൗരത്വഭേദഗതി ബില്‍ അവതരിപ്പിച്ച അമിത്ഷാക്ക് ലോക്‌സഭയില്‍ ഇന്നലെ പ്രതിപക്ഷത്തില്‍ നിന്നും തുടര്‍ പ്രഹരങ്ങളേറ്റുവാങ്ങേണ്ടി വന്നു. ഭേദഗതി ബില്‍ എടുക്കുന്നതിന് മുമ്പ് കോണ്‍ഗ്രസിന്റെ സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കുനേരെ ആദ്യം തിരിഞ്ഞത്. സ്മൃതി ഇറാനി വിഷയത്തില്‍ ഹൈബി ഈഡനെയും ടി.എന്‍ പ്രതാപനെയും പുറത്താക്കാന്‍ അമിത് ഷാ തന്നെ എഴുന്നേറ്റ് നിന്നപ്പോള്‍ തന്നിഷ്ടം നടപ്പാക്കാന്‍ പാര്‍ലമെന്റ് ആരുടെയും രാജ കൊട്ടാരമല്ലെന്ന് പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരിയാണ്. തുടര്‍ന്ന് ലോക്‌സഭയിലെത്തിയിട്ട് കേവലം ആറ് മാസം മാത്രമായ അമിത് ഷാക്ക് എങ്ങിനെ ചട്ടമറിയുമെന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സൗഗത റോയിയും രംഗത്തെത്തി.

അതിനിടെ പൗരത്വബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അസദുദ്ദീന്‍ ഉവൈസിയും രംഗത്തെത്തി. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയാല്‍ അമിത് ഷായുടെ പേര് ചരിത്രത്തില്‍ ഹിറ്റ്‌ലര്‍ക്കൊപ്പമാകുമെന്ന് അസദുദ്ദീന്‍ ഉവൈസിയും പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടയില്‍ ചട്ടം പാലിക്കാതെ എഴുന്നേറ്റ് ബഹളം വെച്ച അമിത് ഷായെ കല്യാണ്‍ ബാനര്‍ജിയും മവ മൊയ്ത്രയും ഡാനിഷ് അലിയും ബാലുവുമൊക്കെ ചേര്‍ന്ന് ഒച്ചവെച്ച് തന്നെ ഇരുത്തി. അമിത് ഷായെ ഇരുത്തിയതിന് പ്രതിപക്ഷത്തിന് നേരെ തിരിഞ്ഞ കേന്ദ്ര മന്ത്രി രാം ദാസ് അത്താവാെലയെയും ‘ഇരിയെടാ, ഇരിയെടാ’ എന്ന് ആവര്‍ത്തിച്ച് കല്യാണ്‍ ബാനര്‍ജി ഇരുത്തി. തുടര്‍ന്ന് പൗരത്വ ഭേദഗതി ബില്ലിന് ഷാ പറഞ്ഞ നുണകളും അവതരിപ്പിക്കുന്നതിന് മുമ്പെ പ്രതിപക്ഷം പൊളിച്ചു. പാക്കധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി കരുതുന്നതിനാല്‍ അതിന്റെ അതിര് ഇന്ത്യയുടെ അതിരാകുമെന്നായിരുന്നു അഫ്ഗാനിസ്ഥാനെ ചേര്‍ത്തതിന് ഷാ പറഞ്ഞ ന്യയീകരണം. എങ്കില്‍ ആ പാക്കധീന കശ്മീരിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം കൊടുക്കാത്തതെന്തേ എന്ന് ഉവൈസി ചോദിച്ചപ്പോള്‍ അമിത് ഷാക്ക് ഉത്തരം മുട്ടി.

പാകിസ്ഥാനില്‍ മുസ്‌ലിംകള്‍ക്കെതിരെ പീഡനം നടക്കാത്തത് കൊണ്ടാണ് അവര്‍ക്ക് അഭയം നല്‍കാത്തത് എന്ന് പറഞ്ഞപ്പോള്‍ അങ്ങേക്ക് പിറകിലിരികുന്ന വിദേശ മന്ത്രി ജയശങ്കര്‍ അന്താരാഷ്്ട്ര വേദികളില്‍ പോയി പാകിസ്ഥാനിലെ ശിയാക്കളും അഹ്മദിയാക്കളും പീഡനം അനുഭവിക്കുന്നതായി പറയുന്നത് വെറുതെയാേണാ എന്ന് അധിര്‍ രഞ്ജന്‍ ചോദിച്ചപ്പോള്‍ അമിത് ഷാ മാത്രമല്ല, ജയശങ്കറും പരുങ്ങി.

പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ പ്രത്യേക മതവിഭാഗത്തിന്റെ പേര്‍ പറഞ്ഞതോടെ സ്പീക്കര്‍ റൂളിങ് വന്നു.
എന്നാല്‍, ഇത് എല്ലാവരും അറിയുന്നതും പറയുന്നതമായ കാര്യമാണെന്ന്, കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. രണ്ടോ മൂന്നോ നാലോ വിഭാഗങ്ങളെ അവര്‍ ഉള്‍പ്പെടുത്തിയെന്നും ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുകണ്. അതേതെന്ന് സഭയില്‍ പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബില്ലിലെ ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. മൗലികാവകാശത്തിന്റെ ലംഘനമാമെന്നും ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

അതേസമയം, കുഞ്ഞാലിക്കുട്ടി എംപി ഉയര്‍ത്തുന്ന വാദം ശരിയല്ലെന്ന് അല്ലെന്ന് പറഞ്ഞ അമിത് ഷാ, ബില്ലില്‍ ഒരിടത്തും മുസ്‌ലിം എന്ന് പരാമര്‍ശിച്ചിട്ടില്ലെന്നാണ് മറുപടി തന്നത്. ഇത് ഭരണഘടനാ വിരുദ്ധമല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എല്ലാ സമുദായങ്ങളേയും പരാമര്‍ശിക്കുകയും ഒരു സമുദായത്തെ മാത്രം ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ സര്‍ക്കാറിന്റെ ഉദ്ദേശം വ്യക്തമാണന്നും കുഞ്ഞാലികുട്ടി തിരിച്ചടിച്ചു.

ഇന്ന് ഇന്ത്യാ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ മുസ്‌ലിങ്ങള്‍ മുസ്‌ലിങ്ങള്‍ അല്ലാത്തവര്‍ എന്നിങ്ങനെ രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുകയാണ്. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും ഇ.ടി പറഞ്ഞു.

SHARE