മലയാളികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി വീണ്ടും ബി.ജെ.പി എം.പി ശോഭ കരന്തലജെ

ബെംഗളൂരു: മലയാളികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി വീണ്ടും കര്‍ണാടകയിലെ ബി.ജെ.പി എം.പി ശോഭ കരന്തലജെ. കര്‍ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്നും വാഹനങ്ങള്‍ പരിശോധിക്കണമെന്നും അവര്‍ അനുയായികളോട് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ളവരുടെ ഉദ്ദേശം വ്യക്തമല്ലെന്നാണ് കുറ്റപ്പെടുത്തല്‍. കര്‍ണാടകത്തില്‍ മലയാളികളുടെ എണ്ണം കൂടുന്നത് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് വന്നവര്‍ മംഗളൂരുവില്‍ എന്താണ് ചെയ്തതെന്ന് കണ്ടതാണെന്നും അവര്‍ പറഞ്ഞു.

‘കൊറോണ വൈറസിന്റെ പേരില്‍ മാത്രം കേരളത്തില്‍ നിന്ന് വരുന്നവരെ പരിശോധിച്ചാല്‍ പോര. ആരൊക്കെയാണ് വരുന്നത്? ആരാണ് ഇവരെ പറഞ്ഞുവിടുന്നത്? എന്തിനാണ് ഇവര്‍ വരുന്നത്? ഇത്രയധികം വാഹനങ്ങള്‍ ഇങ്ങോട്ട് എന്തിന് വരുന്നു? വേറെ ഉദ്ദേശങ്ങള്‍ ഇവര്‍ക്കുണ്ടോ? കേരളത്തില്‍ നിന്ന് വന്നവര്‍ മംഗളൂരുവില്‍ ചെയ്തത് എന്താണെന്നു കണ്ടതാണ്. എല്ലാം പരിശോധിക്കണം. ഇത് ചിക്മഗളൂരു ജില്ലാ കളക്ടറെ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ബസുകളും പരിശോധിക്കണം’- അവര്‍ പറഞ്ഞു.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ശോഭയുടെ ട്വീറ്റ് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണ് എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഓച്ചിറയില്‍ ചായവില്പന നടത്തുന്ന പൊന്നപ്പന്‍ എന്നയാളെ ഒരു സമുദായം പൂര്‍ണമായി ബഹിഷ്‌കരിച്ചതായി ശോഭ പിന്നീട് ട്വിറ്ററില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. പൗരത്വനിയമത്തെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയതിനെ തുടര്‍ന്ന് ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയെന്നാണ് ആരോപണം.

SHARE