വിധിയെ മാനിക്കുന്നു; സംഘര്‍ഷമുണ്ടാവരുതെന്നും ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്നും വിധി പഠിച്ച് ശേഷം പ്രതികരിക്കാമെന്നും മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
വിധിയെ മാനിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച ശേഷം വ്യക്തമാക്കും. സംഘര്‍ഷമുണ്ടാവരുത്. ആത്മ സംയമനം പാലിക്കണം. 11ന് തിങ്കളാഴ്ച് അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുക്കുന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും തങ്ങള്‍ പറഞ്ഞു.

മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വിധിയെ തുടര്‍ന്നുള്ള പ്രതികരണങ്ങളിലും മറ്റും ആത്മ സംയമനം പാലിക്കണമെന്നും സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും തങ്ങള്‍ ആഭ്യര്‍ത്ഥിച്ചു.

ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ മാനിക്കുന്നു. എല്ലാവരുമായും കൂടിയാലോചിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി. സുപ്രിം കോടതി വിധിമാനിക്കുമെന്ന് മുസ്‌ലിം ലീഗ് നേരത്തെ പറഞ്ഞതാണ്. വിധിയുടെ പൂര്‍ണരൂപം കിട്ടിയ ശേഷം നേതാക്കളും നിയമവിദഗ്ദരുമായി ചര്‍ച്ച ചെയ്തു ബാക്കി കാര്യങ്ങള്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും സന്നിഹിതരായിരുന്നു.