ആസാമില്‍ രണ്ടേക്കറില്‍ തടവുകേന്ദ്രം; ഭീതിയില്‍ മുസ്ലിംങ്ങള്‍

ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്കായി തടവുകേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് കേന്ദ്രസര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതി പ്രകാരം ആസ്സാം ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട പത്തൊമ്പത് ലക്ഷത്തോളം പേരില്‍ മുസ്‌ലിംകള്‍ മാത്രമാണ് പുറത്താവുന്നത്. ഇവരെ പാര്‍പ്പിക്കാന്‍ തടവുകേന്ദ്രങ്ങള്‍ നിര്‍മിക്കുകയാണ് ഗവണ്മെന്റ്. വിദേശികളെന്ന് മുദ്രകുത്തുകയാണ് ലക്ഷക്കണക്കിന് വരുന്ന മുസ്‌ലിംകളെ. 46 കോടി രൂപയാണ് തടവുകേന്ദ്രത്തിന്റെ നിര്‍മ്മാണത്തുക. അതേസമയം, തടവറകള്‍ ഒരുക്കുന്ന നടപടിയില്‍ ആശങ്കയില്‍ കഴിയുകയാണ് ആസ്സാമിലെ മുസ്‌ലിംകള്‍.

ഗുവഹാത്തിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ഗോല്‍പാറ ജില്ലയിലെ മാത്തിയയിലാണ് രണ്ടര ഏക്കറോളം വരുന്ന പ്രദേശത്ത് ഇന്ത്യയിലെ ആദ്യ തടവുകേന്ദ്രം നിര്‍മാണം പൂര്‍ത്തിയാവാനൊരുങ്ങുന്നത്. മൂവായിരം പേരെ ഈ കേന്ദ്രത്തില്‍ താമസിപ്പിക്കുമെന്ന് ഗവണ്മെന്റ് അധികൃതര്‍ പറയുന്നു. മഴ കാരണം നിര്‍മാണപ്രവൃത്തികള്‍ ചെറുതായി തടസ്സപ്പെട്ടെങ്കിലും ഈ മാസാവസാനത്തോടെ പൂര്‍ത്തിയാവും. നേരത്തേ തടവുകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നെങ്കിലും രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ചിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടില്ല.

തടവറകള്‍ക്ക് പുറമെ അതിനകത്ത് ആരോഗ്യകേന്ദ്രം, പൊതുഅടുക്കള, 180 ടോയ്‌ലറ്റുകള്‍, എന്നിവയും തടവുകേന്ദ്രത്തിന് മുന്‍വശം ഒരു െ്രെപമറി സ്‌കൂളും സ്ഥാപിക്കുന്നുണ്ട്. ഇരുപത് അടിയോളം വരുന്ന ചുറ്റുമതിലും ഈ തടവുകേന്ദ്രത്തിന് ചുറ്റും സ്ഥാപിക്കുന്നുണ്ട്. നാലോ അഞ്ചോ പേരുള്ള ഹോസ്റ്റല്‍ മുറികളായിരിക്കും തടവുകേന്ദ്രത്തില്‍ ഉണ്ടാവുകയെന്ന് അധികൃതര്‍ പറയുന്നു. സമാനമായ തടവുകേന്ദ്രങ്ങള്‍ ആസ്സാമിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ച് അവിടെ പൗരത്വ പട്ടികയില്‍ ഇടം പിടിക്കാത്തവരെ താമസിപ്പിക്കാനാണ് കേന്ദ്ര ഗവണ്മെന്റ് തീരുമാനം.

ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച ആസ്സാം പൗരത്വപട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേരാണ് പുറത്തായത്. ഇതില്‍ എഴുപത് ശതമാനത്തിലധികം വരുന്ന മുസ്‌ലിമേതരര്‍ പൗരത്വ ഭേദഗതി നിയമത്തോടെ പൗരത്വം ലഭിക്കുന്നവരായി മാറും. ലിസ്റ്റില്‍ ഉള്‍പെടാത്തവര്‍ക്ക് തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്താനും പരാതികള്‍ സമര്‍പ്പിക്കാനുമായി നല്‍കിയ 120 ദിവസത്തെ സമയം ഡിസംബറോടെ കഴിയും.

SHARE