സുഫ്യാന് അബ്ദുസ്സലാം
കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിട്ടും ജയിലില്‍ കഴിയേണ്ടി വരുന്ന പ്രശസ്ത ശിശുരോഗ വിദഗ്ധന്‍ ഡോ: കഫീല്‍ ഖാനെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നല്‍കിയിരിക്കുകയാണ്. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് നേരെ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തുടര്‍ന്നുവരുന്ന പീഡനക്കഥകളുടെ തുടര്‍ച്ചയാണ് ഡോ: കഫീല്‍ ഖാന്റെ നീതീകരിക്കപ്പെടാന്‍ സാധിക്കാത്ത ജയില്‍വാസം. കേന്ദ്ര സര്‍ക്കാരിന്റെയും യു പി സര്‍ക്കാരിന്റെയും ജനവിരുദ്ധ നടപടികളെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ ജയിലില്‍ തള്ളി സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന മുഴുവന്‍ ആളുകളുടെയും വായ മൂടിക്കെട്ടാനുള്ള ശ്രമമാണ് യോഗിയും പരിവാരങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും അലയടിച്ച പ്രതിഷേധങ്ങളുടെ ഭാഗമായി അലീഗഢ് യൂണിവേഴ്സിറ്റി അങ്കണത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഡോ: കഫീല്‍ ഖാന് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ യു പി പോലീസ് കേസെടുത്തിരിക്കുന്നത്. 2019 ഡിസംബര്‍ 13 നു ഖാന് നടത്തിയ പ്രസംഗത്തില്‍ രാജ്യദ്രോഹപരമോ വര്‍ഗീയത നിറഞ്ഞതോ ആയ യാതൊരു പരാമര്‍ശവും കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ ഒന്നര മാസത്തിന് ശേഷം ജനുവരി 30ന് പൗരത്വ ബില്ലിനെതിരെ മുംബൈയിലെ മറ്റൊരു പ്രതിഷേധ പരിപാടിയില്‍ സംബന്ധിക്കാന്‍ അവിടെ എത്തിയ അദ്ദേഹത്തെ വിമാനത്താവളത്തില്‍ വെച്ച് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റു ചെയ്യുകയായിരുന്നു. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സംസാരിച്ചു എന്നാരോപിച്ച് ഐ പി സി 153 (അ), 153 (ആ), 109 എന്നീ വകുപ്പുകളാണ് അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തിയത്. അലീഗഢ് പ്രസംഗത്തെ അതിക്രൂരമായും വന്യമായും ദുര്‍വ്യാഖ്യാനം നടത്തിയാല്‍ മാത്രമേ അതില്‍ കുറ്റം കാണാന്‍ സാധിക്കൂവെന്നും യോഗി ഭരണകൂടം ഖാനെതിരെ ഇപ്പോള്‍ കേസെടുത്തിട്ടുള്ളത് കുടിപ്പകയുടെ ഭാഗം മാത്രമാണെന്നുമാണ് മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ‘ഠവല മേൃഴലശേിഴ ീള ഉൃ ഗമളലലഹ ഗവമി: അ രമലെ ീള ്ലിറലേേമ’ (കഫീല്‍ ഖാനെതിരെയുള്ള വേട്ടയാടല്‍: ഒരു കുടിപ്പക) എന്ന പേരില്‍ മാര്‍ച്ച് 23 നു ഫ്രന്റ്ലൈന്‍ വാരികയില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തക ദിവ്യ ത്രിവേദി ഇക്കാര്യങ്ങള്‍ തുറന്നടിക്കുന്നുണ്ട്. കഫീല്‍ ഖാനെതിരെ നേരത്തെ തന്നെ യോഗി സര്‍ക്കാര്‍ നോട്ടമിട്ടിരുന്നുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസംഗം നടന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പൊലീസ് അലീഗഢ് ക്യാമ്പസില്‍ അഴിഞ്ഞാടിയ സംഭവം. കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിച്ചും ഹോസ്റ്റലുകളില്‍ ബലമായി പ്രവേശിച്ചും പരിസരങ്ങള്‍ നശിപ്പിച്ചും അവര്‍ താണ്ഡവമാടി.
ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദങ്ങള്‍ അലഹബാദ് ഹൈക്കോടതി (അലീഗഢ് ജില്ലാ കോടതി) അംഗീകരിച്ചില്ല. ഒരു വിഭാഗത്തിന്റെ ആശങ്കകള്‍ പ്രകടിപ്പിച്ചുവെന്നല്ലാതെ മറ്റു മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന യാതൊന്നും പ്രസംഗത്തിലില്ലെന്നു നിരീക്ഷിച്ച കോടതി ഫെബ്രുവരി 10 നു ജാമ്യം അനുവദിക്കുകയായിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കരുണ സിംഗാണ് ജാമ്യം അനുവദിച്ചത്. പിറ്റേ ദിവസം തന്നെ ജയിലില്‍ നിന്നും പുറത്ത് കടക്കാനുള്ള എല്ലാ രേഖകളും തയ്യാറായിരുന്നതാണ്. എന്നാല്‍ ജയില്‍ അധികൃതര്‍ മോചനം അകാരണമായി വൈകിപ്പിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകന് ഇര്ഫാന് ഖാസി മോചനം വേഗത്തിലാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ക്കായി വീണ്ടും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ സമീപിച്ചു. മജിസ്ട്രേറ്റ് ഒരു മെസെഞ്ചര്‍ വഴി ജയില്‍ അധികൃതര്‍ക്ക് മോചന നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി സന്ദേശമയച്ചു. എന്നിട്ടും ജയിലധികൃതര്‍ വഴിങ്ങിയില്ല. കോടതിയലക്ഷ്യത്തോടെ പെരുമാറിയ ജയിലധികൃതര്‍ മൂന്നു ദിവസം അകാരണമായും നിയമവിരുദ്ധമായും ജയിലില്‍ അദ്ദേഹത്തെ പാര്‍പ്പിച്ചു. നാലാം ദിവസം ഒരിക്കലും ജയിലില്‍ നിന്നും പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടി അദ്ദേഹത്തിനെതിരെ ദേശീയ സുരക്ഷാ നിയമം (ചടഅ) ചാര്‍ത്തുകയും ചെയ്തു. ഇത് രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്ന കാര്യം പകല്‍ പോലെ സുവ്യക്തമാണ്.
ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊലീസും വ്യക്തമായ പകപോക്കല്‍ രാഷ്ട്രീയം കളിക്കുകയാണ്. ഒരു കാരണവും കൂടാതെ ഏഴു മാസത്തെ ജയില്‍ വാസം കഫീല്‍ ഖാന് നേരത്തെ യോഗി വാങ്ങിച്ചുകൊടുത്തിട്ടുണ്ടായിരുന്നു . സര്‍ക്കാരിന്റെ അലംഭാവം കാരണം ഓക്സിജന്‍ കിട്ടാതെ 70 കുട്ടികള്‍ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ മരണപ്പെട്ട സംഭവത്തിന്റെ പേരിലായിരുന്നു കഫീല്‍ ഖാനെ യോഗി ആദിത്യനാഥ് ആദ്യം വേട്ടയാടിയത്. 2018 ജൂണില്‍, ഡോ. ഖാന്റെ സഹോദരന് കാശിഫ് ജമീലിനെതിരെ കൊലപാതക ശ്രമമുണ്ടായി. ഖാനുമായും കുടുംബാംഗങ്ങളുമായുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം പുലര്‍ത്തുന്നത് സര്‍ക്കാരിന്റെ അപ്രഖ്യാപിത ഭീഷണിയെ തുടര്‍ന്ന് ജനങ്ങള്‍ ഒഴിവാക്കി. അത് മാനസികമായും സാമ്പത്തികമായും ഖാനെയും കുടുംബത്തെയും തളര്‍ത്തുകയും ചെയ്തു. 2018 ആഗസ്റ്റില്‍ ഖാന്റെ മൊബൈലില്‍ വധഭീഷണി വരികയും അതേ ദിവസം തന്നെ ഡല്‍ഹി കോണ്‍സ്റ്റിറ്റിയുഷന്‍ ക്ലബ്ബില്‍ കഫീല്‍ ഖാന് പങ്കെടുത്ത ഒരു ചടങ്ങില്‍ ഉമര്‍ ഖാലിദ് ആക്രമിക്കപ്പെടുകയും ചെയ്തു. ഏപ്രിലില്‍ ജാമ്യത്തില്‍ ഇറങ്ങിയ കഫീല്‍ ഖാന്റെ പേരില്‍ യോഗി സര്‍ക്കാര്‍ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളില്‍ നിന്നും സെപ്തംബറില്‍ കോടതി കുറ്റവിമുക്തനാക്കി. ജയില്‍ മോചിതനായ ശേഷവും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അഴിമതികള്‍ക്കെതിരെ അദ്ദേഹം ശബ്ദിച്ചു.
ആവനാഴിയിലെ മുഴുവന്‍ അസ്ത്രമെടുത്തുപയോഗിച്ചിട്ടും ബി ആര് ഡി കേസില്‍ കഫീല്‍ ഖാനെ ജയിലില്‍ തളയ്ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ വീണ്ടും വീണ്ടും അദ്ദേഹത്തെ വേട്ടയാടാനുള്ള ശ്രമങ്ങളാണ് യോഗി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ നടത്തിയ പ്രസംഗത്തെ കച്ചിത്തുരുമ്പായി ഉപയോഗിക്കുന്നത്. അവിടെയും സര്‍ക്കാരിന് തിരിച്ചടി നേരിട്ടു. പ്രസംഗത്തില്‍ ആരോപിക്കപ്പെടുന്ന തരത്തില്‍ ഒന്നുമില്ലെന്ന് കണ്ടെത്തി കോടതി കഫീല്‍ ഖാനു ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചു പുറത്തു പോരേണ്ടിയിരുന്ന ഖാനെ ദേശീയ സുരക്ഷാ നിയമം പറഞ്ഞു കാരാഗൃഹത്തില്‍ അടച്ചിട്ടിരിക്കുന്നത്. ഇത് പകവീട്ടല്‍ മാത്രമാണ്. ജാള്യത മറച്ചു പിടിക്കുന്നതിന് വേണ്ടിയുള്ള വൃഥാവ്യായാമമാണ്. ഇതിനെ തുടര്‍ന്നാണ് മുസ്ലിംലീഗ് വിഷയത്തില്‍ ഇടപെടാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.