ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട്ടിലെ ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ. അന്‍പഴകന്‍ (62) അന്തരിച്ചു. ചെന്നൈ ചെപ്പോക്കിലെ എംഎല്‍എ ആയ അന്‍പഴകന്‍ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് ചികിത്സയിലായിരുന്നു.

ചെപ്പോക്കിലും ട്രിപ്ലിക്കനിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് രംഗത്തിറങ്ങിയ ജനപ്രതിനിധിയായിരുന്നു ഇദ്ദേഹം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് നിഗമനം. ഇന്ന് രാവിലെ 8.05 നാണ് അന്‍പഴകന്‍ മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ ജന്മദിനം കൂടിയായിരുന്നു ഇന്ന്. രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എ ആണ് അന്‍പഴകന്‍.

ഡിഎംകെയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായ അന്‍പഴകന്റെ മരണം പാര്‍ട്ടിക്ക് വലിയ നഷ്ടമാണ്. പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തികൂടിയായിരുന്നു ഡിഎംകെ ജില്ലാ സെക്രട്ടറികൂടിയായ നേതാവ്. ഇദ്ദേഹത്തിന്റെ മണ്ഡലത്തില്‍ 82 പേര്‍ക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും അവശ്യ സാധനങ്ങള്‍ സാധാരണക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നതിനും മുന്നിട്ടിറങ്ങിയ ആളായിരുന്നു അന്‍പഴകന്‍.

കരള്‍രോഗത്തെ തുടര്‍ന്ന് 25 വര്‍ഷം മുമ്പ് അദ്ദേഹത്തിന് കരള്‍മാറ്റം നടത്തിയിരുന്നു. കോവിഡ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന് രോഗം ഗുരുതരമായത് തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ആസ്പത്രി കുറിപ്പിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടുദിവസം മുമ്പ് ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു.