സ്വപ്ന തലസ്ഥാനത്ത് തന്നെയെന്ന്‌ സൂചന; കേസിൽ മറ്റൊരു സ്ത്രീയെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മറ്റൊരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കേസില്‍ ആരോപണവിധേയതായ സ്വപ്ന സുരേഷിന്റെ സുഹൃത്തും വര്‍ക്ക് ഷോപ്പ് ഉടമയുമായ സന്ദീപ് വാര്യരുടെ ഭാര്യയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇരുവര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സംശയം. എന്നാല്‍ ഒളിവിലുള്ള സന്ദീപിനെ പിടികൂടാന്‍ അന്വേഷണസംഘത്തിനായിട്ടില്ല.

സ്വപ്നയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റംസിന്റ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ സ്വപ്നയുടെ ഫ്‌ലാറ്റില്‍ ദീര്‍ഘനേരം തെരച്ചില്‍ നടത്തിയെങ്കിലും സംഘം സ്വപ്നയ്ക്കു വേണ്ടി ഊര്‍ജിതമായ തെരച്ചില്‍ നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് നേരത്തെ പിടിക്കപ്പെട്ട ഒരു അഭിഭാഷകന്‍ മുഖേനെ സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്.

രാജ്യം തന്നെ ശ്രദ്ധിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ പലസ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചകള്‍ കിട്ടിയില്ല. തിരുവനന്തപുരത്തെ സ്വപ്നയുടെ ഫ്‌ലാറ്റില്‍ രണ്ടാം ദിവസവും പരിശോധന നടത്തി. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് വിവരമാണ് കസ്റ്റംസിനുള്ളത്.

ഇതിനിടെ, അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കുമാര്‍ സ്വന്തം ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് വിവരങ്ങള്‍ നശിപ്പിച്ചതായയും റിപ്പോര്‍ട്ടുണ്ട്. പിടിയിലാകുമെന്ന് ഉറപ്പായപ്പോഴായിരുന്നു ഇത്. സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിലും സ്വര്‍ണക്കടത്ത് ആരോപണങ്ങളിലും സര്‍ക്കാര്‍ തന്നെ പ്രതിസന്ധിയിലായി രാഷ്ട്രീയ വിവാദം കത്തിക്കയറുകയാണ്.

സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ഉന്നതരിലേക്ക് അന്വേഷണം എത്തുമോയെന്നതില്‍ അന്തിമതീരുമാനമുണ്ടാവുക. എന്നാല്‍, സ്വപ്ന സുരേഷ് ഈ മൂന്നാം പകലും കാണാമറയത്താണ്. സ്വര്‍ണം പിടികൂടിയതിന്റെ തലേദിവസം, ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരം അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ നിന്ന് സ്വപ്ന പോയെന്നാണ് കണ്ടെത്തല്‍. അതേസമയം ചെന്നൈയിലെത്തിയെന്ന വിവരവും ലഭിക്കുന്നുണ്ട്.

സ്വപ്നയുടെ ഫ്‌ലാറ്റില്‍ നിന്നും കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. സ്വപ്നയെ കണ്ടെത്തിയാല്‍ മാത്രമേ സ്വര്‍ണ്ണം കടത്തിയത് ആര്‍ക്ക് വേണ്ടിയാണ് എന്നതടക്കമുളള കൃത്യമായ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.