ലഖ്നൗ: ഉത്തര്‍പ്രദേശിലെ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ വളരെ മോശം നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ വളരെ മോശം അവസ്ഥയിലാണെന്നും സര്‍ക്കാരിന്റെ നിസ്സംഗ മനോഭാവംമൂലം ഇവ പീഡന കേന്ദ്രങ്ങളായി മാറിയെന്നും അഖിലേഷ് പറഞ്ഞു. കൊറോണ മഹമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ച തുക പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ ക്രമീകരണം സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു.എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവ ഇപ്പോള്‍ പീഡന കേന്ദ്രങ്ങളാണ്. ആളുകള്‍ക്ക് താമസിക്കാന്‍ പറ്റാത്തയിടങ്ങളില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ കുടിയേറ്റത്തൊളിലാളികളെ മൃഗങ്ങളാക്കി. ഇവ പഞ്ചനക്ഷത്ര ക്രമീകരണമായിട്ടാണ് യുപി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാരും നഴ്സുമാരും സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചിരുന്നു’, അഖിലേഷ് യാദവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗൊരഖ്പുരിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ താമസിക്കുന്ന ഒരു തൊഴിലാളിയുടെ കട്ടിലില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഗോണ്ടയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പാമ്പുകടിയേറ്റു ഒരു കൗമാരക്കാരന്‍ മരിച്ചെന്നും അഖിലേഷ് പറഞ്ഞു.
കോവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ ചെലവഴിച്ച പണം വെളിപ്പെടുത്തണം. പണം എവിടെ ചെലവഴിച്ചെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.