കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപം താമസിക്കുന്ന അഭിലാഷ് കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്. അസ്വാഭാവികമായി എന്തോ സംഭവിച്ചെന്നു മനസിലാക്കിയ അഭിലാഷ് സുഹൃത്തുക്കളെയും കൂട്ടി എയര്പോര്ട്ടിലേക്കോടി. ഗേറ്റിലെത്തിയപ്പോഴേക്കും കുറച്ചു നാട്ടുകാര്‍ അവിടെ കൂടി നില്ക്കുന്നു. പൊലീസ് ഗേറ്റിനു മുന്നില്‍ ആളുകളെ തടഞ്ഞു. അകത്തു നിന്നു നിലവിളികള്‍ കേള്‍ക്കാമായിരുന്നെന്ന് അഭിലാഷ് പറയുന്നു. ഒടുവില്‍ ആളുകള്‍ ബഹളം വച്ച് ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറി. വിമാനാപകടം നടന്ന സ്ഥലത്ത് ആദ്യമെത്തിയവരില്‍ അഭിലാഷും ഉണ്ടായിരുന്നു.
”വിമാനത്തിനുള്ളില്‍ ആദ്യം കണ്ടത് രക്ഷിക്കണേ എന്നു നിലവിളിക്കുന്ന ഒരു പുരുഷനെയാണ്. ആര്‍ത്തനാദത്തോടെ നിലവിളിച്ച അയാള്‍ സീറ്റിനിടയില്‍ കുടുങ്ങിയതാണ്. രക്ഷിക്കണമെന്നു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ, കയ്യില്‍ പിടിച്ചു മുകളിലേക്കു വലിച്ചു. കൈകള്‍ അടര്‍ന്ന് എന്റെ കയ്യിലെത്തി”, അഭിലാഷ് പറയുന്നു.
അകത്തുകയറിയപ്പോള്‍ കണ്ടത് നടുവെ മുറിഞ്ഞ് 3 കഷ്ണങ്ങളായ വിമാനമാണ്. അതിനുള്ളില്‍ ജീവനു വേണ്ടി പിടയുന്ന ആളുകളും. ആ കാഴ്ച കണ്ട് ആദ്യം മരവിച്ചു പോയി. പിന്നീട് ഓടിച്ചെന്ന് ആളുകളെ വാരിയെടുത്തു. കോവിഡാണ് സൂക്ഷിക്കണമെന്നൊക്കെ അതിനിടയില്‍ ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍, ജീവനുവേണ്ടി പിടയുന്നവരുടെ മുന്നില്‍ തങ്ങള്‍ക്ക് അതൊന്നും തടസ്സമായില്ലെന്നു അഭിലാഷ് പറയുന്നു. നടുഭാഗത്തുണ്ടായിരുന്നവരെ വേഗം രക്ഷിച്ചു. കുറെ മൃതശരീരങ്ങള്‍ ചതഞ്ഞരഞ്ഞതായി അഭിലാഷ് പറഞ്ഞു.
വിമാനത്തിന്റെ പിന്‍ഭാഗം കുന്നിനു മുകളില്‍ നിന്ന് താഴേക്ക് കുത്തിനില്‍ക്കുന്ന നിലയിലായിരുന്നു. മുന്‍ഭാഗം വേര്‍പെട്ട് മാറിയും. ഈ രണ്ടു സ്ഥലങ്ങളിലുള്ളവരെ രക്ഷിച്ചെടുക്കാന്‍ കുറേ ബുദ്ധിമുട്ടി. മതില് പൊളിച്ചാണ് പൈലറ്റ് ഉള്‍പ്പെടെ മുന്‍ഭാഗത്തുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. ആദ്യം രക്ഷപ്പെടുത്തിയ 7 പേരെ അഭിലാഷും കൂട്ടുകാരും പുറത്തെത്തിച്ച് പിക്ക് അപ്പില്‍ കയറ്റി. ആംബുലന്‍സുകളൊന്നും ആ സ്ഥലത്ത് എത്തിയിട്ടില്ലായിരുന്നെന്ന് അഭിലാഷ് പറയുന്നു. പിക് അപ് കൂടാതെ നാട്ടുകാരുടെ കുറേയേറെ കാറുകളിലും ആളുകളെ കൊണ്ടുപോയി. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദിവസമാണ് കടന്നുപോയതെന്നും അഭിലാഷ് പറയുന്നു.