ബംഗളൂരു: കാവേരി നദീജലവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ 22ലധികം ബസ് കത്തിച്ചത് ഭാഗ്യ എന്ന 22 കാരിയെന്ന് സൂചന. 100 രൂപയും ഒരു പ്ലേറ്റ് ബിരിയാണിയും വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഭാഗ്യ ഈ കൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പതിനൊന്ന് പേരില്‍ ഒരാളാണ് ഭാഗ്യയും. ബസ് നിര്‍ത്തിയിട്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇതില്‍ ഭാഗ്യയും ഉണ്ടായിരുന്നു. എന്നാല്‍ ബിരിയാണിക്കഥ വെളിപ്പെടുത്തിയത് ഭാഗ്യയുടെ അമ്മ യെല്ലമയാണ്.
100 രൂപയും മട്ടന്‍ ബിരിയാണിയും വാഗ്ദാനം ചെയ്താണ് തന്റെ മകളെ സുഹൃത്തുക്കള്‍ അക്രമങ്ങള്‍ക്കായി വിളിച്ചുകൊണ്ടുപോയതെന്ന് യെല്ലമ്മ മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.എന്‍ ഗാരേജിനടുത്ത് ഗിരിനഗറിലാണ് ഭാഗ്യ താമസിക്കുന്നത്. സെപ്തംബര്‍ 12 ഉച്ചയോടെ വീട്ടിലെത്തിയ സുഹൃത്തുക്കള്‍ മകളോട് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അവരാണ് ബിരിയാണിയും പണവും നല്‍കാമെന്ന് പറഞ്ഞത്- യെല്ലമ്മ വ്യക്തമാക്കുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ മറ്റ് സ്ത്രീകളെയും കാണാമെങ്കിലും ഇവരാരും കൃത്യത്തില്‍ ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ഭാഗ്യയാണോ ആക്രമണം നയിച്ചതെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ല, ആക്രമികളില്‍ ഭാഗ്യ ഉണ്ടായിരുന്നു എന്ന് മാത്രമെ ഇപ്പോള്‍ പറയാനാവൂവെന്നാണ് പൊലീസ് അറിയിക്കുന്നത്.